മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നായിരുന്നു ബിന്ദു തിരഞ്ഞെടുക്കപ്പെട്ടത്.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ‘പ്രഫസർ’ എന്ന പദം പേരിന് മുമ്പ് ബോധപൂർവം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടൻ ഹർജി നൽകിയത്.
2018ലെ യുജിസി റെഗുലേഷൻ വകുപ്പ് പ്രകാരം, സർവിസിൽ തുടരുന്ന കോളജ് അധ്യാകർക്ക് മാത്രമേ പ്രഫസർ പദവി നൽകാനാകൂ. കേരളവർമ കോളജിൽ ഇംഗ്ലിഷ് അധ്യാപികയായിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ബിന്ദു ജോലി രാജിവച്ചു. പിന്നീട് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രഫസർ പദവി ഉപയോഗിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടിയെന്നും ഉണ്ണിയാടൻ തന്റെ ഹർജിയിൽ പറഞ്ഞു.
ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് കോടതി അറിയിച്ചു. ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.