ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാട്ടി തടഞ്ഞ ഏഴ് എസ് എഫ് ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ പ്രാഥമികമായി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. എസ്എഫ്ഐ പ്രവർത്തകരായ യദുകൃഷ്‌ണൻ, ആഷിഖ് പ്രദീപ്, ആഷിഷ്, ദിലീപ്, റയാൻ, അമൻ, റിനോ സ്റ്റീഫൻ എന്നിവരുടെ ജാമ്യാപക്ഷയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിരസിച്ചത്.
ഇവർക്കെതിരെ ഏഴ് വർഷം തടവുശിക്ഷ കിട്ടാവുന്ന ഐ പി സി-124 അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാഷ്ട്രപതിയെയും ഗവർണറെയും തടയുകയോ കൃത്യനിർവഹണം തടസപ്പെടുത്തുകയോ ചെയ്യുന്നതിന് ചുമത്തുന്ന വകുപ്പാണിത്. കേരളത്തിലാദ്യമായാണ് ഈ വകുപ്പ് ചുമത്തുന്നത്.
പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ മൃദുസമീപനം സ്വീകരിച്ചപ്പോൾ കോടതി എതിർത്തു. നഷ്‌ടം വന്നാൽ അത് കെട്ടിവയ്ക്കാം എന്ന പ്രതിഭാഗം വാദിച്ചപ്പോൾ ‘പണം കെട്ടിവെച്ചാൽ എന്തും ചെയ്യാമെന്നാണോ’ എന്നായിരുന്നു മജിസ്ട്രേട്ടിന്റെ പ്രതികരണം. അതിനിടെ പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം ലഭിച്ച ആറാം പ്രതി കോടതിയിൽ എത്തി.ആറാം പ്രതിയുടെ ഇടക്കാല ജാമ്യം കോടതി പിൻവലിച്ചു 23-ാം തീയതി വരെ റിമാൻഡ് ചെയ്‌തു.
ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന മുദ്രാവാക്യമുയർത്തി പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിൽ എസ് എഫ് ഐ തടഞ്ഞതാണ് കേസ്. സര്‍വ്വകലാശാലാ സെനറ്റുകളിലേക്കു ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദ്ദേശങ്ങള്‍ സംഘപരിവാര്‍ അനുകൂലികളെ മാത്രമായിരുന്നു എന്നതാണ് എസ്.എഫ്.ഐ.യെ പ്രതിഷേധത്തിലേക്ക് നയിച്ചത്.