ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി വെറുതെ വിട്ടു. പ്രതിയെ വെറുതെ വിടുന്നു എന്ന ഒറ്റ വാചകത്തിലുള്ള വിധിന്യായമാണ് തുറന്ന കോടതിയില്‍ വനിതാ ജഡ്ജി വി മഞ്ജു വായിച്ചത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് രംഗത്തു വന്നു. പ്രതിയെ വെറുതെ വിട്ടതില്‍ പെണ്‍കുട്ടിയുടെ അമ്മയും കുടുംബവും വൈകാരികമായ രീതിയില്‍ പ്രതികരിച്ച് കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.
അര്‍ജുന്‍ അല്ല യഥാര്‍ഥ പ്രതിയെന്നും യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
പ്രതി അര്‍ജുനെ വെറുതെ വിട്ടതില്‍ പെണ്‍കുട്ടിയുടെ അമ്മ വികാരക്ഷോഭത്തോടെ പ്രതികരിച്ചു. അവര്‍ കോടതി വളപ്പില്‍ വീണുകിടന്ന് വിലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. അര്‍ജുനെ കൊന്നു കളയുമെന്നും അവര്‍ വികാരക്ഷോഭത്തോടെ വിളിച്ചു പറഞ്ഞു. അര്‍ജുനെ കയ്യേറ്റം ചെയ്യാനും ചിലരുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായി.
വണ്ടിപ്പെരിയാർ സ്വദേശി അർജുനെയാണ് വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്ജു ആണ് വിധി പറഞ്ഞത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിലാണ് ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസിലായി.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്‌തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇത് അനുവദിച്ചില്ല.കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്‌തരിച്ചു. 69ൽ അധികം രേഖകളും 16 വസ്‌തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. അടുത്തയിടെ കേസ് പരിഗണിച്ച കോടതി കുട്ടിയുടെ ജനന രജിസ്റ്റർ ഹാജരാക്കിയ വിവരം പ്രതിഭാഗത്തെ അറിയിക്കുകയും ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം കോടതിയിൽ നടത്തിയതെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞിരുന്നത്.