ആശയത്തിൽ വിയോജിപ്പുണ്ടെങ്കിലും ഇടതു മുന്നണി രാഷ്ട്രീയ പ്രവർത്തകരും തനിക്ക് കുടുംബാംഗങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ജനവിധി തേടുന്ന വയനാട്ടിൽ ഉൾപ്പെട്ട നിലമ്പൂരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. രാഷ്ട്രീയ ചിന്തകളിൽ വ്യത്യാസമുണ്ട് എന്നതിനർത്ഥം നമ്മൾ തമ്മിൽ സ്‌നേഹിക്കാൻ പാടില്ലെന്നല്ല. എന്തുകൊണ്ടാണ് എൽ.ഡി.എഫിന്റെ ആശയത്തോട് യോജിക്കാത്തതെന്ന് സംസാരിക്കാൻ തയ്യാറാണ്.– രാഹുൽ പറഞ്ഞു.
“കൊവിഡ് സമയത്ത് വെന്റിലേറ്ററില്ലാതെ ആളുകൾ ശ്വാസം മുട്ടി മരിക്കുമ്പോൾ കൈ കൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ആശുപത്രികൾ വൈദ്യുതിയില്ലാതെ പ്രതിസന്ധിയിലായ സമയത്ത് മൊബൈലിൽ ലൈറ്റ് കത്തിക്കാനും പറഞ്ഞു. അപഹാസ്യമായ പ്രസ്താവനകൾ നടത്തിയപ്പോൾ മാദ്ധ്യമങ്ങൾ പറഞ്ഞത് പ്രധാനമന്ത്രി അസാമാന്യ കഴിവുള്ളയാളും ബുദ്ധിശാലിയുമാണെന്നാണ്. രാജ്യത്തെ ഒരു പൗരനാണ് കൈ കൊട്ടാൻ പറഞ്ഞിരുന്നതെങ്കിൽ അയാളെ ലാത്തി കൊണ്ടടിച്ച് ജയിലിലിട്ടേനെ. രാജ്യത്തെ ഭരണകൂടത്തിന്റെ അവസ്ഥയാണിത്.”
“ഭരണഘടനയെ ഉൾപ്പെടെ തകർക്കാൻ പ്രധാനമന്ത്രിയും ആർ.എസ്.എസും ശ്രമിക്കുന്നു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക തകർച്ചയുമടക്കം ഒന്നും മാദ്ധ്യമങ്ങൾ കാണുന്നില്ല. മോദി എന്തു പറഞ്ഞാലും പുകഴ്ത്തുകയാണ്”- മോദിക്കെതിരെ അതി രൂക്ഷ വിമർശനം നടത്തിക്കൊണ്ട് രാഹുൽ ഗാന്ധി പ്രസംഗിച്ചു.