തിരുവനന്തപുരത്ത് നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എ.യുമായ സച്ചിന്‍ദേവുമായി തർക്കത്തിൽ ഏർപ്പെട്ട ഡ്രൈവർക്കെതിരെ നടപടിയെടുത്ത് കെഎസ്ആർടിസി . ഡ്രൈവർ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാളെ യൂത്ത് കോൺ. പ്രവർത്തകർ കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
യദു നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. കൗണ്ടര്‍ പരാതി മാത്രമാണിതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ താന്‍ സംഭവം നടന്ന രാത്രി തന്നെ പരാതി എഴുതി നില്‍കിയിരുന്നുവെന്നും പൊലീസ് ഇത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും യുദുവും പറയുന്നു.
ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചാണ് സംഭവമുണ്ടായത്. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു വാക്പോര്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നായിരുന്നു ആരോപണം. ഇതോടെ ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ടു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ മേയറുടെ കേസെടുക്കുകയും ചെയ്തു.
വാഹനത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇവർക്ക് നേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് മേയർ പറയുന്നു. ബസ് തടഞ്ഞിട്ടില്ല. സിഗ്നലിൽ നിർത്തിയിട്ടപ്പോഴാണ് ഡ്രൈവറെ ചോദ്യം ചെയ്തത്. വാഹനത്തിന് സൈഡ് നൽകാത്തതല്ല പ്രശ്നം. അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നമെന്നും ഇതിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ വ്യക്തമാക്കി. ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായും മേയർ ആരോപിച്ചിരുന്നു. എന്നാൽ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.