ലോക്‌സഭയിൽ ഇന്നലെ ശൂന്യ വേളയിൽ ഗാലറിയിൽ നിന്നും രണ്ടു പേർ അതിക്രമിച്ച് സഭയിലേക്കിറങ്ങി പ്രതിഷേധം നടത്തിയ സംഭവത്തിൽ എട്ട് സുരക്ഷാ ജീവനക്കാരെ ലോക്‌സഭാ സെക്രട്ടേറിയറ്റ് സസ്‌പെൻഡ് ചെയ്തു. രാംപാൽ, അരവിന്ദ്, വീർദാസ്, ഗണേഷ്, അനിൽ, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സംഭവം നടക്കുമ്പോൾ ഉദ്യോഗസ്ഥർ പാർലമെന്റിലെ ക്രിട്ടിക്കൽ ആക്സസ് പോയിന്റിലും പ്രവേശന കവാടത്തിലുമുണ്ടായിരുന്നു. സുരക്ഷാവീഴ്ച മൂലമാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായതെന്നാണ് നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് നടന്ന ആക്രമണത്തിൽ യുവതി അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ലോക്‌സഭയിലെ സന്ദർശക ഗ്യാലറിയിൽ നിന്ന് സഭാംഗങ്ങളുടെ മേശപ്പുറത്തേക്ക് രണ്ട് യുവാക്കൾ എടുത്തു ചാടുകയായിരുന്നു. അവർ സഭയിലെ അംഗങ്ങൾക്കു നേരെ പുക സ്‌പ്രേ പ്രയോഗിച്ചു. എംപിമാർ ഇവരെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതേസമയം തന്നെ പാർലമെന്റിന് പുറത്ത് ഒരു യുവതി അടക്കം രണ്ടുപേർ പുക സ്‌പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.