ഇന്ന് ലോക് സഭയിൽ രണ്ടു പേർ അതിക്രമിച്ചു കയറി കളർ സ്‌മോക്ക് പ്രയോഗിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ കൈയിൽ ബിജെപി എംപി നൽകിയ പാസ്സ്.
മെെസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിൻഹയുടെ ഓഫീസിൽ നിന്നുമാണ് പാസ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ ഓം ബിർള വിശദീകരണം തേടി. രണ്ടുപേർ സഭയ്ക്കുള്ളിൽ കയറിയും രണ്ടുപേർ പാർലമെന്റ് മന്ദിരത്തിന് പുറത്തും അതിക്രമിച്ച് കടന്ന് മുദ്രാവാക്യം വിളിക്കുകയും മഞ്ഞ നിറത്തിലുള്ള കളർ സ്മോക്ക് പ്രയോഗിക്കുകയായുമായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായും വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നും സ്പീക്കർ രണ്ട് മണിക്ക് സഭ പുനരാരംഭിച്ചപ്പോൾ അറിയിച്ചു.
സാഗർ ശർമ്മ, ഡി മനോരഞ്ജൻ എന്നീവരാണ് ലോക് സഭയിൽ കയറിയത്. ഇവർക്ക് സന്ദർശക പാസ്സ് കിട്ടിയത് ബിജെപി എംപി യിൽ നിന്നാണ്. പ്രതികളിലൊരാളായ മനോരഞ്ജൻ ഡി, കൂട്ടുപ്രതിയായ സാഗർ ശർമ്മയെ എംപിയുടെ ഓഫീസിൽ തന്റെ സുഹൃത്തായി പരിചയപ്പെടുത്തുകയും പുതിയ പാർലമെന്റ് കാണാനെന്ന വ്യാജേന അവർക്ക് പാസുകൾ നൽകുകയും ചെയ്തുവെന്ന് എംപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മൂന്ന് മാസത്തിലേറെയായി പാസിനായി എംപി ഓഫീസിനെ പിന്തുടരുകയായിരുന്നത്രെ മനോരഞ്ജൻ. ബുധനാഴ്ച എംപിയുടെ നിർദ്ദേശപ്രകാരം മൂന്ന് പാസുകൾ നൽകി.
മഹാരാഷ്ട്രയിൽ നിന്നുള്ള അമോൽ എന്നയാളെയും ഹരിയാനയിലെ ഹിസാർ സ്വദേശിയായ നീലം എന്ന യുവതിയെയുമാണ് പാർലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. രണ്ടു പേർ സഭയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. സന്ദർശക ഗാലറിയിൽ നിന്നാണ് എംപിമാർക്കിടയിലേക്ക് ഇരുവരും ചാടിയത്. ഇവരെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിലാണ് സുരക്ഷാ വീഴ്‌ചയെന്നതാണ് ഏറ്റവും ഗൗരവതരമായ കാര്യം. അക്രമത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്.