കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനാ വകുപ്പ് 293 പ്രകാരം സംസ്ഥാനത്തിന്റെ അവകാശം സ്ഥാപിച്ചെടുക്കാനാണ് കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ 293 വകുപ്പ് പ്രകാരം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തിന് അനുസൃതമായി സംസ്ഥാനത്തിന്റെ ഏകീകൃത ഫണ്ടിന്റെ ഈടിലോ ഗ്യാരണ്ടിയിലോ കടം വാങ്ങാൻ എക്‌സിക്യൂട്ടീവ് അധികാരം സംസ്ഥാനത്തിന് ഉറപ്പു നൽകുന്നുണ്ട് . ഇത് ഹരജിയിൽ കേരള സർക്കാർ പരാമർശിച്ചു.
പ്രമുഖ നിയമജ്ഞന്‍ ഫാലി എസ്.നരിമാന്റെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഭരണഘടനാവകാശം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
കേസ് അടുത്ത വർഷം ജനുവരിയിൽ വാദം കേൾക്കാനാണു സാധ്യത. സുപ്രീം കോടതിയുടെ ശീതകാല അവധി ഡിസംബർ 16 ന് ആരംഭിക്കും. അടുത്ത വർഷം ജനുവരി രണ്ടിനേ വീണ്ടും കോടതി ചേരുകയുള്ളു.