എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് എയർലൈൻ സമ്മതിച്ചതിനെ തുടർന്ന് രണ്ടു ദിവസമായി നടന്ന സമരം പിൻവലിച്ചു. 25 പേരെ പിരിച്ചു വിട്ട നടപടി റദ്ദാക്കി തിരിച്ചെടുക്കും. ടെർമിനേഷൻ ലെറ്റർ പിൻവലിക്കാൻ എയർലൈൻ സമ്മതിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
രണ്ടര ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് ശേഷം, നൂറുകണക്കിന് വിമാന യാത്രക്കാരുടെ ദുരിതത്തിന് വിരാമമിട്ട് വ്യാഴാഴ്ച വൈകീട്ടാണ് വിമാനക്കമ്പനിയും ജീവനക്കാരും രമ്യതയിലെത്തിയത്. ജീവനക്കാര്‍ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് സമയത്തിനിടയില്‍ എത്തിച്ചേരുമ്പോള്‍ അവര്‍ക്ക് വിശ്രമിക്കാനുള്ള മുറി നല്‍കുന്ന കാര്യം, പുതുക്കിയ ശമ്പള ഘടന, മുതിര്‍ന്ന ക്രൂ അംഗങ്ങളുടെ മോശമായ പെരുമാറ്റം എന്നിവയാണ് ജീവനക്കാര്‍ ഈ സമരത്തില്‍ ഉയര്‍ത്തിയിരുന്ന പ്രധാന പ്രശ്‌നങ്ങള്‍.
സ്വന്തമായി മുറി ലഭിക്കുന്നതിനു പകരം ഇപ്പോള്‍ അപരിചതിരായ ജീവനക്കാരുമായി മുറി പങ്കിടേണ്ട സാഹചര്യം ക്രൂ അംഗങ്ങളെ വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു. പുതുക്കിയ ശമ്പള ഘടനയ്ക്കനുസരിച്ചുള്ള ശമ്പളം ലഭിക്കാത്തത് മറ്റൊരു വലിയ വിഷയം ആയിരുന്നു.
കെടുകാര്യസ്ഥതയ്‌ക്കെതിരായ പ്രതിഷേധത്തിൽ ക്യാബിൻ ക്രൂവിലെ ഒരു വലിയ വിഭാഗം രോഗ അവധി എടുത്തതിനാൽ ചൊവ്വാഴ്ച രാത്രി മുതൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു . പണിമുടക്കിയ 25 ഓളം ക്യാബിൻ ജീവനക്കാർക്ക് എയർലൈൻ ഇന്ന് പിരിച്ചുവിടൽ കത്ത് നൽകിയത് കൂടുതൽ പ്രകോപനം ഉണ്ടാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങിയ ചര്‍ച്ച വൈകീട്ട് ആറു മണിക്കു ശേഷവും തുടര്‍ന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പല തലത്തില്‍ ജീവനക്കാരുടെ സംഘടന ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. ലേബര്‍ കമ്മീഷണര്‍ തലത്തിലും ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് അനുകൂല നടപടി എടുത്തില്ല. ഒടുവിലാണ് ജീവനക്കാര്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഇറങ്ങിയത്. ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉന്നതാധികാരിയുള്‍പ്പെടെ പങ്കെടുത്താണ് ചര്‍ച്ച നടത്തിയത്. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനുള്ള തീരുമാനം ആയതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ സംഘടനാ നേതാക്കള്‍ തീരുമാനിച്ചത്. ജീവനക്കാരുടെ മറ്റ് ആവശ്യങ്ങള്‍ അടുത്ത യോഗത്തില്‍ പരിഗണിക്കാമെന്ന ഉറപ്പാണ് മാനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്.