പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാൻ തീരുമാനം. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണമെന്നാണ് നിർദ്ദേശം. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായി. പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ആർ.ടി.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിഷ്കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണത്തില്‍ വരുത്തിയ വെട്ടിക്കുറവും മറ്റ് ചില പരിഷ്‌കാരങ്ങളും മെയ് ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സിഐടിയു നേതൃത്വത്തിലുള്ളവ ഒഴികെയുളള സംഘടനകള്‍ സമരത്തിലാണ്. ഇതു മൂലം ഡ്രൈവിങ് ടെസ്റ്റുകള്‍ കഴിഞ്ഞ ദിവസം വരെ തടസ്സപ്പെട്ടിരുന്നു.