മത വിദ്വേഷം പ്രചരിപ്പിക്കുന്ന എല്ലാ പ്രവർത്തികളും അടിച്ചമർത്തി മതേതര കേരളത്തിന്റെ മുഖഛായ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മത സ്പർദ്ധ വളർത്തുന്ന പരാമർശങ്ങളുടെ പേരിൽ പി.സി ജോർജിനെ ഇപ്പോൾ റിമാന്റ് ചെയ്‌തതും, ആലപ്പുഴ പോപുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി ‘കൊലവിളി’ നടത്തിയ കേസിൽ കുട്ടിയെ തോളിലേറ്റിയ ആളെ കസ്റ്റഡിയിൽ എടുത്ത നടപടിയും ഇതിന് ഉദാഹരണങ്ങളാണ്.
മതനിരപേക്ഷത കാത്തുസൂക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ചാണോ സർക്കാർ ഈ വിഷയത്തിൽ നടപടികൾ എടുത്തിട്ടുള്ളത് എന്നൊരു ചോദ്യവും ഉയരുന്നുണ്ട്.
അഭിനന്ദനങ്ങൾക്കൊപ്പം തന്നെ ശെരിയായ സമയത്ത് ഉണർന്ന് പ്രവർത്തിക്കാത്ത പോലീസ് നിഷ്‌ക്രിയത്വവും വിമർശിക്കപ്പെടുന്നുണ്ട്. പി.സി ജോർജിന്റെ പ്രസംഗവും കുട്ടിയുടെ മുദ്രാവാക്യം വിളിയും വലിയ രീതിയിൽ ചർച്ച ആയതിന് ശേഷം മാത്രമാണ് പോലീസ് നടപടികളിലേക്ക് കടന്നതെന്നും വസ്തുതയാണ്.
പി.സി ജോർജ് വിഷയത്തിലും പോപ്പുലർ ഫ്രണ്ട് റാലി വിഷയത്തിലും സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം മാത്രം നടപടി എടുത്തത് ആളുകളിൽ അസ്വസ്ഥത ഉണ്ടാക്കിയിരിന്നു. ഇത്തരം പ്രവർത്തികളിൽ നടപടിയെടുക്കാൻ വൈകുന്നത് കൂടുതൽ പേർക്ക് പ്രചോദനമാകാനുമിടയുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാരിന്റെ ഇപ്പോഴത്തെ ദ്രുതഗതിയിലുള്ള നടപടികൾ എന്നും ആക്ഷേപമുണ്ട്.
ഇന്ന് ഹൈക്കോടതി പരിഗണിക്കുന്ന പി.സി ജോർജ് വിഷയത്തിൽ ഇപ്പോൾ എന്തിന് റിമാൻഡ് ചെയ്യണം എന്നാണ് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് ചോദിച്ചത്. ജാമ്യം ലഭിച്ചാലും ഒരു മണിക്കൂറെങ്കിലും പി.സി. ജോർജിനെ ജയിലിലിട്ട് ആരെയോ ബോധ്യപ്പെടുത്തണം പിണറായിക്ക് എന്ന് ഷോൺ ജോർജ് കുറ്റപ്പെടുത്തി.
മാത്രമല്ല, നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ നടി നൽകിയ ഹർജിയിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടിരിക്കുകയാണിപ്പോൾ. നടിയെ നേരിൽ കണ്ട് കൂടിക്കാഴ്ച നടത്തി. കേസിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസ് തൃക്കാക്കരയിൽ യുഡിഎഫ് പ്രചരണ ആയുധമായി ഉപയോഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ എന്നതും ശ്രദ്ധേയമാണ്.
ആ നിലയ്ക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തൃക്കാക്കര എന്നൊരു ലക്ഷ്യം കൂടി സർക്കാരിന് മുന്നിൽ ഉണ്ടെന്നത് വ്യക്തമാണ്.
എന്നിരുന്നാലും, മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പോലെ എന്തും വിളിച്ച് പറയാനുള്ള നാടല്ല കേരളം എന്ന പ്രസ്താവന അടിവരയിടുന്നതാണ് പി.സി ജോർജ് കേസിലെയും പോപ്പുലർ ഫ്രണ്ട് റാലി കേസിലെയും നടപടികൾ.