മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ, മുൻ എംപി മിലിന്ദ് ദിയോറ തുടങ്ങിയ നേതാക്കൾ പുറത്തുപോയതിന് പിന്നാലെ കോൺഗ്രസിന് ഞെട്ടൽ ഉണ്ടാക്കുന്ന മറ്റൊരു രാജി കൂടി.
പാർട്ടിയുടെ അസം വർക്കിംഗ് പ്രസിഡൻ്റ് രാജിവച്ച് ബിജെപിയിലേക്ക്. ജോർഹട്ടിൽ നിന്നുള്ള മുൻ എംഎൽഎയായ റാണാ ഗോസ്വാമി ബുധനാഴ്ച കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് അയച്ച കത്തിലാണ് രാജി പ്രഖ്യാപിച്ചത്.
“ആസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സജീവ അംഗത്വവും ഞാൻ രാജിവെക്കുകയാണെന്ന് അറിയിക്കുന്നു — അദ്ദേഹം എഴുതി. അസമിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിൽ മുൻനിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഗോസ്വാമി.
ഈ മാസം ആദ്യം, മറ്റൊരു കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റായ കമലാഖ്യ ഡേ പുർകയസ്ത രാജിവച്ച് സംസ്ഥാനത്തെ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് എംഎൽഎ ബസന്ത ദാസും അദ്ദേഹത്തോടൊപ്പം ചേർന്നു. 126 അംഗ നിയമസഭയിൽ കോൺഗ്രസിന് ഇപ്പോൾ 23 എംഎൽഎമാർ മാത്രമാണുള്ളത്.
ഗോസ്വാമിയുടെ രാജിയോട് പ്രതികരിച്ച് കോൺഗ്രസ് എംഎൽഎയും അസമിലെ പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ പറഞ്ഞു– “റാണാ ഗോസ്വാമി വളരെ മുതിർന്ന നേതാവായിരുന്നു. പാർട്ടിയിൽ അടിത്തട്ടിൽ നിന്ന് ഉയർന്നു. രണ്ട് തവണ എം.എൽ.എ.യും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ അർപ്പണബോധമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കോൺഗ്രസ് അദ്ദേഹത്തിന് കഴിയുന്നതെല്ലാം നൽകിയെങ്കിലും കുറെ കാലമായിട്ട് അദ്ദേഹം അതൃപ്തനായിരുന്നു. ഞങ്ങൾക്ക് അറിയാത്ത മറ്റ് ചില കാര്യങ്ങളുണ്ടാവാം. അത് പാർട്ടി വിട്ടു പുറത്തുപോകാൻ ഇതായിരിക്കാം അദ്ദേഹത്തെ പ്രേരിപ്പിച്ചത് . പാർട്ടി വിടാനുള്ള കാരണം പറയണമെന്നാണ് അദ്ദേഹത്തോടുള്ള എൻ്റെ അഭ്യർത്ഥന. അദ്ദേഹം പറഞ്ഞാൽ അദ്ദേഹത്തിൻ്റെ പരാതികളിൽ നമുക്ക് പ്രവർത്തിക്കാം, പാർട്ടിക്ക് വളരാം. ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതിപക്ഷം അനിവാര്യമാണ്, പ്രതിപക്ഷ രഹിത ഇന്ത്യ അനുവദിക്കാനാവില്ല.”
2026-ൽ സംസ്ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ഏതാനും മുസ്ലീം എംഎൽഎമാർ മാത്രമേ അസം കോൺഗ്രസിൽ അവശേഷിക്കൂഎന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടു കഴിഞ്ഞ ഉടനെയാണ് റാണ ഗോസ്വാമിയുടെ രാജി വാർത്തയും പുറത്തു വന്നത്.