മുസ്ലീങ്ങളാണ് ഏറ്റവും കൂടുതൽ ‘കോണ്ടം’ ഉപയോഗിക്കുന്നതെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി പ്രസ്താവിച്ചു. ‘കൂടുതൽ കുട്ടികൾ ഉണ്ടാക്കുന്നവർ ‘ എന്ന മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയായാണ് ഒവൈസിയുടെ പ്രസ്താവന.
‘മുസ്‌ലിംകൾ ഭൂരിപക്ഷ സമുദായമായി മാറുമെന്ന് നരേന്ദ്ര മോദി ഹിന്ദുക്കൾക്കിടയിൽ ഭയം വളർത്തുകയാണ്. എത്രനാൾ നിങ്ങൾ മുസ്ലീങ്ങളെ കുറിച്ച് ഭയം സൃഷ്ടിക്കും. ഞങ്ങളുടെ മതം വ്യത്യസ്തമാണ്, പക്ഷേ ഞങ്ങൾ ഈ രാജ്യത്തിൻ്റേതാണ്”– ഹൈദരാബാദ് എംപി കൂടിയായ ഒവൈസി ഒരു പൊതുയോഗത്തിൽ പറഞ്ഞു.
“നിങ്ങൾ എന്തിനാണ് വെറുപ്പിൻ്റെ മതിൽ പണിയുന്നത്? മുസ്‌ലിംകൾ കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നു എന്ന ഭയം നിങ്ങൾ എന്തിനാണ് സൃഷ്ടിക്കുന്നത്? മോദി സർക്കാരിൻ്റെ കണക്കുകൾ പ്രകാരം മുസ്ലീങ്ങളുടെ ജനസംഖ്യാ വളർച്ച കുറഞ്ഞു. ഈ വിവരങ്ങളുടെ ഉറവിടം മോദി സർക്കാരിൻ്റെ ഡാറ്റയാണ് . എന്നാൽ നരേന്ദ്ര മോദി വിദ്വേഷം സൃഷ്ടിക്കുകയാണ്. മുസ്‌ലിംകൾക്കാണ് പരമാവധി സന്താനോല്പാദന നിരക്ക് എന്ന് പറഞ്ഞ് ഭൂരിപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. മുസ്ലീങ്ങളാണ് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്, ഇത് പറയാൻ എനിക്ക് നാണമില്ല”– ഒവൈസി പറഞ്ഞു.