ശ്രീരാമനുമായി ബന്ധപ്പെട്ട് ഇട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രനെതിരെ സിപിഐ ജില്ലാ ഘടകത്തിന്റെ നടപടി. എംഎല്‍എയെ പരസ്യമായി ശാസിക്കാനാണ് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചത് . രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് പി. ബാലചന്ദ്രന്‍ പങ്കുവച്ച പോസ്റ്റ് വിവാദമായി മാറിയിരുന്നു.
രാമായണത്തിലെ പ്രധാന കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്നാണ് ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചത്. ശ്രീരാമനെ രാമേട്ടൻ എന്ന് വിശേഷിപ്പിച്ച് , രാമേട്ടന് ഇറച്ചി വിളമ്പിയതിനെക്കുറിച്ചും ലക്ഷ്മണന്‍ ഇറച്ചി തിന്ന ശേഷം കൈ നക്കുമ്പോള്‍ സീത ടാ തെണ്ടീ എന്ന് വിളിച്ച് ശകാരിക്കുന്നതുമൊക്കെയായിരുന്നു ബാലചന്ദ്രന്റെ പോസ്റ്റില്‍. “രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ”– ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരം കുറിപ്പാണ് ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ ഇട്ടത് എന്നതാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. ഈ തരം പോസ്റ്റ് അനാവശ്യവും അധിക്ഷേപകരവും ആണെന്ന ജനവികാരം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ടി ബാലചന്ദ്രനോട് നേരത്തെ വിശദീകരണം ചോദിച്ചതും ഇപ്പോള്‍ ശാസിക്കാന്‍ തീരുമാനിച്ചതും.
ഖേദം പ്രകടിപ്പിക്കുകയും കുറിപ്പ് പിൻവലിക്കുകയും ചെയ്‌തെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന വ്യക്തിയില്‍ നിന്ന് ഇത്തരത്തിലുള്ള നടപടി അംഗീകരിക്കാനാകില്ല എന്നും പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്ത വിധം ഗുരുതരമായ അച്ചടക്ക ലംഘനമാണ് എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പാര്‍ട്ടി വിലയിരുത്തി.
തുടര്‍ന്നാണ് ബാലചന്ദ്രന് എതിരേ നടപടി സ്വീകരിക്കാന്‍ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചത്. റവന്യൂ മന്ത്രി കെ രാജനും എംഎല്‍എയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.