ഒടുവില്‍ മോദി ഭരണകൂടം നിയോഗിച്ച തിരഞ്ഞെടുപ്പു കമ്മീഷന്‍ മൗനം ഭഞ്ജിച്ചു- ദിവസങ്ങളായി രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങള്‍ കൊണ്ടു മലീമസമാക്കിയും, തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചും നടന്നുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ മൗനത്തിലായിരുന്ന കമ്മീഷന്‍ ഇന്ന് ബിജെപിക്ക് വിശദീകരണ നോട്ടീസ് അയച്ചു. പക്ഷേ മോദി മാത്രമല്ല കുറ്റം ചെയ്യുന്നതെന്നു വരുത്താന്‍ കോണ്‍ഗ്രസിനും ഒപ്പം നോട്ടീസ് അയച്ചു- ഇപ്പോള്‍ തുല്യം,തുല്യം.!!
രാജ്യത്ത് ദാരിദ്ര്യം വർധിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചുവെന്നതാണ് ബിജെപിയുടെ ആരോപണം. അദ്ദേഹത്തിനെതിരെ “കർശന നടപടി” സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് അന്തരീക്ഷം തകർക്കാൻ ഗാന്ധി രാജ്യത്ത് ഭാഷയുടെയും പ്രദേശത്തിൻ്റെയും അടിസ്ഥാനത്തിൽ വടക്ക്-തെക്ക് വിഭജനം ഉണ്ടാക്കിയെന്നും പരാതിയിൽ ബിജെപി ആരോപിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും ഇസിയെ സമീപിക്കുകയും ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിന്റെ വകുപ്പ് 77 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മോദി മാത്രമല്ല, രാഹുല്‍ഗാന്ധിയും തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പ്രസംഗിച്ചുവെന്ന പരോക്ഷ വ്യാഖ്യാനം നല്‍കിയാണ് ‘നിഷ്പക്ഷ’ തിരഞ്ഞെുടുപ്പു കമ്മീഷന്റെ നടപടി. ഇതു കൊണ്ടാണ് നേതാക്കള്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കാതെ പാര്‍ടികളുടെ മേധാവികള്‍ക്ക് നോട്ടീസ് അയച്ചതെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്. ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
രാജ്യത്തെ 30 കോടിയോളം വരുന്ന മുസ്ലീങ്ങളെ ഉദ്ദേശിച്ച് അവര്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും, രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരെന്നും രാജസ്ഥാനിലെ തിരഞ്ഞെടുപ്പു യോഗത്തില്‍ വിളിച്ചു പറഞ്ഞ മോദി ഇക്കാര്യം വീണ്ടും സംഘടിതമായി ആവര്‍ത്തിച്ച് ദിവസങ്ങളായിട്ടും തിരഞ്ഞെടുപ്പു കമ്മീഷന്‍ മൗനം പാലിച്ചത് വന്‍ വിമര്‍ശനമാണ് വിളിച്ചു വരുത്തിയത്. അതിനാല്‍ ഇന്ന് കമ്മീഷന്‍ സ്വീകരിച്ചത് വെറും മുഖം രക്ഷിക്കല്‍ നടപടി മാത്രമായി. ഏപ്രിൽ 29ന് രാവിലെ 11നകം മറുപടി നൽകണമെന്നാണ് ഇസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.