ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച രാത്രി ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) തലവനുമായ ഹേമന്ത് സോറൻ രാജിവച്ചു. അദ്ദേഹത്തിൻ്റെ വിശ്വസ്തനും സംസ്ഥാന ഗതാഗത മന്ത്രിയുമായ ചംപായ് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയിലിരിക്കെ ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. ഹേമന്ത് സോറന്റെ അറസ്റ്റ് അല്‍പസമയത്തിനകം ഇ.ഡി. രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇ.ഡി. ഉദ്യോഗസ്ഥരുടെ ഒപ്പം ഗവര്‍ണറെ കണ്ടാണ് ഹേമന്ത് സോറന്‍ രാജി സമര്‍പ്പിച്ചത്.
ഹേമന്തിനു പകരം ഭാര്യ കല്‍പന സോറനെ മുഖ്യമന്ത്രിക്കാന്‍ ഇന്നലെ പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ അഭിപ്രായ സ്വരൂപണം നടന്നുവെങ്കിലും ഹേമന്ത് സോറന്റെ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ടിയിലെ മുതിര്‍ന്ന നേതാവായ ചംപായ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കാൻ തീരുമാനിച്ചതായി ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു. നിയമസഭാ കക്ഷിയുടെ പുതിയ നേതാവായി ചംപായ് സോറനെ തിരഞ്ഞെടുത്തു. എല്ലാ എംഎൽഎമാരും ഞങ്ങൾക്കൊപ്പമുണ്ട്.”– രാജേഷ് താക്കൂർ പറഞ്ഞു. സംസ്ഥാനത്ത് ജെഎംഎമ്മും കോൺഗ്രസും സഖ്യകക്ഷികളാണ്.
വൈകുന്നേരം 5.30 ഓടെ രണ്ട് മിനി ബസുകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകുന്നത് കണ്ടപ്പോൾ മുതൽ ഊഹാപോഹങ്ങൾ പരന്നിരുന്നു. അരമണിക്കൂറിനുശേഷം ചീഫ് സെക്രട്ടറി എൽ ഖ്യാംഗേറ്റ്, ഡിജിപി അജയ് കുമാർ സിങ് എന്നിവരും അദ്ദേഹത്തിൻ്റെ വസതിയിലെത്തി.