മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ സാമ്പത്തിക കേസ് അന്വേഷണത്തിൽ പുതിയ സംഭവ വികാസം. എക്സാലോജിക്കിനെതിരെ നടക്കുന്ന റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) കൈമാറി. കോർപറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്ഐഒയ്ക്കു കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി.
കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയാണ് എസ്.എഫ്.ഐ.ഒ.. ഈ ഏജന്‍സിക്ക് കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ട് എന്നതാണ് സുപ്രധാനമായ പ്രത്യേകത.
എട്ടു മാസത്തിനകം അന്വേഷം പൂര്‍ത്തിയാക്കണം. എക്‌സാലോജികിനെതിരെ മാത്രമല്ല ഈ കമ്പനിക്ക് പണം നല്‍കിയ സി.എം.ആര്‍.എല്‍ എന്ന കരിമണല്‍ സംസ്‌കരണ കമ്പനി, ഈ കമ്പനിയുടെ ഓഹരി ഉള്ള സര്‍ക്കാര്‍ സ്ഥാപനമായ കേരള വ്യവസായ വികസന കോര്‍പറേഷന്‍ എന്നിവയ്‌ക്കെതിരെയും ആണ് അന്വേഷണം.
ഇന്നലെ ബി.ജെ.പി.യില്‍ ചേര്‍ന്ന ഷോണ്‍ ജോര്‍ജ്ജ് ( പി.സി.ജോര്‍ജ്ജിന്റെ മകന്‍) ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നത് എക്‌സാലോജിക് അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് വിടണം എന്ന് ആവശ്യപ്പെട്ടാണ്. ആ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഷോണിന്റെ ആവശ്യം കോടതിയില്‍ മാത്രമല്ല, രാഷ്ട്രീയമായ തലത്തിലും ബിജെപിക്കു മുന്നില്‍ വന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ നടപടിക്കു പിന്നിലെന്ന് ന്യായമായും സംശയിക്കാം.
കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഈ മാസം ഒന്‍പതിന് നടത്തുന്ന അവഗണനാ വിരുദ്ധ സമരത്തിന് ഇതേ പരാതിയുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും പിന്തുണ ലഭിക്കുന്നുണ്ട്. ഒരു സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്യതലസ്ഥാനത്ത് നേരിട്ട് സമരം നടത്തുക എന്നത് ജനാധിപത്യത്തില്‍ ഏറെ അസാധാരണമാണ്. മുന്‍പ് തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത നടത്തിയ നിരാഹാര സത്യാഗ്രഹം ദേശീയതലത്തില്‍ തന്ന വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.
ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തിന്റെ മുനയൊടിക്കല്‍ കൂടി പിണറായി വിജയനെതിരെയായി വ്യാഖ്യാനിക്കാവുന്ന നടപടികളില്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്.