‘രാമേട്ടനെ’ന്നു വിളിച്ച് ശ്രീരാമനെക്കുറിച്ചും സീതയെക്കുറിച്ചും വിവാദ കുറിപ്പ് ഫേസ്ബുക്കില്‍ ഇട്ട സി.പി.ഐ.യുടെ തൃശ്ശൂര്‍ എം.എല്‍.എ. പി.ബാലചന്ദ്രനോട് വിശദീകരണം തേടി പാര്‍ടി ജില്ലാ ഘടകം. രാമേട്ടന് ഇറച്ചി വിളമ്പിയതിനെക്കുറിച്ചും ലക്ഷ്മണന്‍ ഇറച്ചി തിന്ന ശേഷം കൈ നക്കുമ്പോള്‍ സീത ടാ തെണ്ടീ എന്ന് വിളിച്ച് ശകാരിക്കുന്നതുമൊക്കെയായിരുന്നു ബാലചന്ദ്രന്റെ പോസ്റ്റില്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിക്കു വേണ്ടിയെന്ന മട്ടില്‍ ബിജെപി നടത്തുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ വിവാദമായി മാറിയ ഫേസ് ബുക്ക് കുറിപ്പ് ബാലചന്ദ്രന്‍ പിന്നീട് പിന്‍വലിച്ചിരുന്നു.
വരുന്ന 31-ന് നടക്കുന്ന തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം എന്നാണ് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. അനവസരത്തിലും തെറ്റായ ഭാവനയിലും തയ്യാറാക്കി പ്രസിദ്ധീകരിച്ച കുറിപ്പ് ഇടതുപക്ഷത്തിനെതിരെ ബിജെപിയും സംഘപരിവാറും വലിയ ആയുധമാക്കിയത് സിപിഎം-സിപിഐ പോരിനും ഇടയാക്കിയിരുന്നു തൃശ്ശൂരില്‍.
രാമായണത്തിലെ പ്രധാന കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്നാണ് ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചത്. ഫേസ്ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ അതു വിവാദമാകുകയായിരുന്നു.
“രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ”– ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കുറിപ്പ് ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പി ബാലചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ്‌കുമാര്‍ പി.ബാലചന്ദ്രനെതിരെ രംഗത്തു വരികയും ഹിന്ദുവിശ്വാസങ്ങളെ മുറിവേല്‍പിച്ച ഏക കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.