ഉമ്മൻ ചാണ്ടിയുടെ മുൻ മന്ത്രിസഭയിൽ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ ബാബു എംഎൽഎയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്തുകളാണ് ഇഡി കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഇഡിയുടെ നടപടി. 2007 മുതൽ 2016 വരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. തൃപ്പൂണിത്തുറ എംഎൽഎയാണ് കെ ബാബു. തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്കിയത്.
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന കെ ബാബു 150 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് വിജിലൻസ് കേസെടുത്തത്. 28.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.ഇക്കാര്യത്തിൽ 2018ൽ കുറ്റപത്രവും നൽകിയിരുന്നു. പിന്നാലെ സംഭവത്തിൽ ഇഡിയും അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.