മോദി സര്‍ക്കാരിനെ ആക്രമിക്കാന്‍ ഗൗതം അദാനിയുമായുള്ള ‘വഴിവിട്ട ചങ്ങാത്തം’ മുഖ്യ ആയുധമായി ഉപയോഗിക്കുന്നുവെങ്കിലും ചങ്ങാത്ത മുതലാളിത്തവും അഴിമതിയും മാത്രമായിരിക്കരുത് കോണ്‍ഗ്രസിന്റെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാര വിഷയമെന്ന് കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ശശി തരൂര്‍. ഡെല്‍ഹിയില്‍ ഒരു ദേശീയ മാധ്യമം സംഘടപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. മോദി സർക്കാരിനെതിരെ ചങ്ങാത്ത മുതലാളിത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയായ തന്ത്രമാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂർ.
കോൺഗ്രസും മറ്റ് പാർട്ടികളും ഒരുമിച്ചിരുന്ന് ലോക്‌സഭയിലെ 543 മണ്ഡലങ്ങളും എടുത്ത് ഓരോ ഇടത്തും ഏറ്റവും വ്യക്തമായ ബിജെപി ഇതര എതിരാളിയെ കണ്ടെത്തുകയാണെങ്കിൽ പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
” രാജീവ് ഗാന്ധിയെ 1989 ൽ ബൊഫോഴ്‌സ് താഴെയിറക്കി എന്നത് മറക്കരുത്, അത് പലരുടെയും മനസ്സിൽ തങ്ങിനിൽക്കുന്ന കാര്യമാണ്: അഴിമതി ആരോപിച്ച് നിങ്ങൾക്ക് ഒരു സർക്കാരിനെ താഴെയിറക്കാൻ കഴിയുമെങ്കിൽ, ഒരുപക്ഷേ ഇനി മറ്റൊരു സർക്കാരിന് ഇതേ വിധി നേരിടേണ്ടി വന്നേക്കാം. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് മാത്രമാകരുത് വിഷയം .അത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. “–തരൂർ പറഞ്ഞു.
“പാർലമെന്റിലെ 543 സീറ്റുകളിൽ 200-ലധികം സീറ്റുകൾ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് . ബിജെപിയുടെ മുഖ്യ എതിരാളി കോൺഗ്രസാണ്. കോൺഗ്രസിന് ദേശീയ പ്രതിച്ഛായ വീണ്ടെടുക്കണമെങ്കിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ ശക്തരായ പ്രദേശങ്ങളിൽ ഞങ്ങൾ നിങ്ങൾക്ക് വഴിമാറിത്തരാമെന്ന് കോൺഗ്രസ് തുറന്നു പറഞ്ഞാൽ മതി”– തരൂർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികൾ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്ക് ജനങ്ങളോട് ചോദിക്കേണ്ടതുണ്ട്, നിങ്ങളുടെ ജീവിതത്തിൽ ഈ സർക്കാർ നിങ്ങളെ സഹായിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാണോ? നിങ്ങൾക്ക് ജോലിയുണ്ടോ? നിങ്ങൾക്ക് കൂടുതൽ വരുമാനമുണ്ടോ? നിങ്ങൾക്ക് എന്തെങ്കിലും നല്ലത് സംഭവിക്കുന്നുണ്ടോ? ഉത്തരം അത്ര മികച്ചതായിരിക്കില്ലെന്ന് ഞാൻ വിചാരിക്കുന്നു.”–തരൂർ പറഞ്ഞു.