കോഴി മൃഗമാണോ പക്ഷിയാണോ…? ഈ ചോദ്യത്തിന് ഗുജറാത്ത് സർക്കാർ കോടതിയിൽ നൽകിയ ഉത്തരം കോഴികളെ ഇനി ഒരു പാട് വിവാദങ്ങളിലേക്ക് നയിച്ചേക്കാം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരിക്കയാണ് . ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം കോടതി നേരത്തെ തേടിയിരുന്നു. കടകളിൽ കോഴികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ആനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാ സംഘവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കോഴികളെ അറവുശാലകളിൽ തന്നെ കശാപ്പ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് എൻ വി അഞ്ജാരിയയും ജസ്റ്റിസ് നിരാൽ മേത്തയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
നിയമം ലംഘിച്ചുവെന്നാരോപിച്ച് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടുത്തിടെ ഇറച്ചിക്കടകളിൽ പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ കോഴിക്കച്ചവടക്കാരുടെ സംഘടന രംഗത്തെത്തി.
നിയമത്തിൽ കോഴികൾ മൃഗങ്ങളുടെ വിഭാഗത്തിൽ പെടുമെന്ന് സർക്കാർ പ്ലീഡർ മനീഷ ലവ്കുമാർ ഹരജികൾ വിശദീകരിക്കവേ വ്യക്തമാക്കി. മത്സ്യത്തെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
ഇതനുസരിച്ച് കോഴിയെ മൃഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടാൽ അറവുശാലകളിൽ മാത്രമേ കോഴിയെ അറുക്കാൻ കഴിയൂ. ഇത് കോഴി കർഷകരെയും കോഴിക്കടകളെയും പ്രതികൂലമായി ബാധിക്കും.അറവുശാലകളിൽ കോഴികളെ കശാപ്പ് ചെയ്യുന്നത് പ്രായോഗികമല്ലെന്ന് കോഴിക്കടകളെ പ്രതിനിധീകരിച്ച് ഹാജരായ അഡ്വ.കവീന പറഞ്ഞു. “മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം ആവശ്യമാണ്. കോഴികളുടെ കാര്യത്തിൽ അതെങ്ങനെ സാധിക്കും?”–അഡ്വ.കവീന ചോദിച്ചു