ജുഡീഷ്യറിയെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തെയും കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനും ഉപ രാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിനും എതിരായ പൊതുതാൽപര്യ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ബോംബെ ലോയേഴ്‌സ് അസോസിയേഷൻ ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു .
സുപ്രീം കോടതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ആക്രമിക്കുന്നതിലൂടെ ഭരണഘടനയിലുള്ള വിശ്വാസമില്ലായ്മയാണ് ഇരുവരുടെയും പ്രസ്താവനകളെന്ന് ബോംബെ ലോയേഴ്‌സ് അസോസിയേഷൻ അവകാശപ്പെട്ടു.
ഉപ രാഷ്ട്രപതിയുടെ ചുമതല നിർവഹിക്കുന്നതിൽ നിന്ന് ധന്‍ഖറിനെയും
കേന്ദ്ര സർക്കാരിന്റെ കാബിനറ്റ് മന്ത്രിയെന്ന നിലയിൽ കിരൺ റിജിജുവിനെയും ചുമതല നിർവഹിക്കുന്നതിൽ നിന്ന് വിലക്കാനും ആവശ്യപ്പെട്ടു. ഇവരുടെ പരാമർശങ്ങൾ ഭരണഘടനയെ അവഹേളിക്കുക മാത്രമല്ല, പൊതുസമൂഹത്തെ ബാധിക്കുകയും അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ബോംബെ ലോയേഴ്‌സ് അസോസിയേഷനുവേണ്ടി അഭിഭാഷകൻ അഹമ്മദ് അബ്ദി അവകാശപ്പെട്ടു. ധന്‍ഖറും റിജിജുവും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അസോസിയേഷന്‍ പറയുന്നു.