“കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു… കാശടിച്ചു മാറ്റി… തടിച്ചു കൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്” എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്‌ക്കെതിരെ ആദ്യം പരാതിയുമായി വന്നത് വനിതാ കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.
പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും തുടര്‍ന്ന് വീണയുടെ പരാതിയും വാര്‍ത്തയായതോടെ ഡി.വൈ.എഫ്.ഐയും പരാതിയുമായി രംഗത്തെത്തി.
സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് വീണ പരാതിയിൽ ചൂണ്ടിക്കാട്ടി. വനിതാ നേതാക്കളെ പൂതനയോടു ഉപമിക്കുകയും, ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയിൽ കെ.സുരേന്ദ്രനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനായി ഡിജിപി ഹൈടെക് സെല്ലിനെ ചുമതലപ്പെടുത്തി. ഞായറാഴ്ച തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലായിരുന്നു കെ.സുരേന്ദ്രന്റെ വിവാദ പരാമർശം.