അദാനി ഗ്രൂപ്പിന്റെ പേരിലുള്ള ഓഹരി കുംഭകോണത്തെക്കുറിച്ചുള്ള തുടർച്ചയായ ചോദ്യം ചെയ്യൽ ഭയന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഢിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അഴിച്ചുവിട്ട് റായ്പൂരിലെ പ്ലീനറി തടസ്സപ്പെടുത്താൻ നോക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ സുപ്രധാന നയരൂപീകരണ സമ്മേളനമായ പ്ലീനറി സമ്മേളനം റായ്പൂരില്‍ തുടങ്ങാന്‍ വെറും മൂന്ന് ദിനം മാത്രം ശേഷിക്കെയാണ് ഛത്തീസ്ഗഢിലെ പ്രമുഖ കോണ്‍ഗ്രസ് ഭാരവാഹികളുടെ വസതികളില്‍ ഇ.ഡി. റെയ്ഡ് നടത്തി വരുന്നത്.
പ്ലീനറി തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന വിജയിക്കില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞപ്പോൾ, അദാനി സർക്കാരിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് ആവർത്തിച്ചു. വിമാനത്താവളങ്ങളിൽ അദാനിയുടെ കുത്തക ഉണ്ടാക്കാൻ മോദി ചട്ടങ്ങൾ മാറ്റിയെന്നും പാർലമെന്റിൽ താൻ പറഞ്ഞ സത്യങ്ങൾ രേഖകളിൽ നിന്ന് നീക്കിയെന്നും വിശദീകരിക്കുന്ന വീഡിയോ രാഹുൽ ഗാന്ധി പുറത്തിറക്കി.
ഇഡി പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുത്ത് ലക്ഷ്യം വെക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. “കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇഡി നടത്തിയ റെയ്ഡുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്ക് നേരെയാണ്. ഇവരിൽ ഭൂരിഭാഗവും കോൺഗ്രസിൽ നിന്നുള്ളവരാണ്. പ്ലീനറിക്ക് തൊട്ടുമുമ്പ് റായ്പൂരിൽ നമ്മുടെ നേതാക്കൾക്കെതിരെ നടന്ന റെയ്ഡ് ബിജെപിയുടെ ഭീരുത്വത്തിന്റെ അടയാളമാണ്. ഇത്തരം ഭീരുത്വം നിറഞ്ഞ ഭീഷണികളിൽ നാം ഭയപ്പെടാൻ പോകുന്നില്ല. ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് ശേഷം മോദിയുടെ പരിഭ്രാന്തി പ്രകടമാണ്– അദ്ദേഹം ട്വീറ്റ് ചെയ്തു. “മോദിക്ക് സത്യസന്ധതയുടെ ഒരു കണികയുണ്ടെങ്കിൽ തന്റെ പ്രിയ സുഹൃത്തിന്റെ വമ്പൻ അഴിമതികളിൽ റെയ്ഡ് നടത്താൻ അദ്ദേഹം ഉത്തരവിടണം–മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.