ഛത്തീസ്ഗഢിലെ റായ്പൂരില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തുടങ്ങാന്‍ പോകുന്നത് ഫെബ്രുവരി 24-നാണ്. മൂന്നു ദിന സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാപരമായ നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കവേ പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ റെയ്ഡ് വാര്‍ത്തകള്‍. ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷററും പാർട്ടിയുടെ മുൻ വൈസ് പ്രസിഡന്റും എംഎൽഎയും ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ ഇ.ഡി. റെയ്‌ഡ് നടത്തിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വെളിപ്പെടുത്തി. കൽക്കരിയിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റെയ്‌ഡ് എന്നാണ് ഇ.ഡി. യുടെ ഭാഷ്യം.
“നാല് ദിവസത്തിന് ശേഷം റായ്പൂരിൽ പ്ലീനറി സമ്മേളനമുണ്ട്. സെഷനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന നമ്മുടെ സഹപ്രവർത്തകരുടെ മനോവീര്യം ഇത്തരം നടപടികളിലൂടെ തകർക്കാനാവില്ല. ‘ഭാരത് ജോഡോ യാത്ര’ വിജയിച്ചതിലും അദാനിയുടെ സത്യാവസ്ഥ പുറത്തു വന്നതിലും ബിജെപി നിരാശയിലാണ്. ഈ റെയ്ഡ് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. സത്യം രാജ്യത്തിനറിയാം. നമ്മൾ പൊരുതി വിജയിക്കും”– മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കൂട്ടിച്ചേർത്തു.