പല വഴിക്ക് സഞ്ചരിക്കുന്നവര്‍ക്ക് അതാകാം, എന്നാല്‍ അവരോട് രാജിയില്ല എന്ന് സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ തില്ലങ്കേരിയില്‍ പ്രഖ്യാപിച്ചു. സംരക്ഷിക്കേണ്ടവര്‍ അവഗണിച്ചാല്‍ “പല വഴിക്ക് സഞ്ചരിക്കേണ്ടിവരുമെന്ന്” ആകാശ് തില്ലങ്കേരി സമൂഹമാധ്യമത്തില്‍ പറഞ്ഞതിനെ പരാമര്‍ശിച്ചാണ് ജയരാജന്‍ ആകാശിനെ തള്ളിപ്പറഞ്ഞത്.
ക്വട്ടേഷന്‍ സംഘത്തെ എക്കാലത്തും തള്ളിപ്പറഞ്ഞ പാര്‍ടിയാണ് സി.പി.എം. തില്ലങ്കേരിയിലെ സി.പി.എമ്മിന്റെ മുഖം ആകാശ് അല്ലെന്നും അയാളെ പാര്‍ടി പണ്ടേ പുറത്താക്കിയതാണെന്നും പി.ജയരാജന്‍ പറഞ്ഞു. സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശും കൂട്ടരുമല്ല. തില്ലങ്കേരിയിലെ പാർട്ടി നേതൃത്വവും അംഗങ്ങളുമാണു പാർട്ടിയുടെ മുഖം. തില്ലങ്കേരിയിലെ പാർട്ടി ക്വട്ടേഷൻ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ല”.–ജയരാജൻ പറഞ്ഞു.
പാര്‍ടി തള്ളിപ്പറഞ്ഞ കൊലപാതകത്തിലെ പ്രതികളെ പുറത്താക്കിയത് പാര്‍ടി ജില്ലാ കമ്മിറ്റിയാണ്. “520 പാർട്ടി മെമ്പർമാരാണ് തില്ലങ്കേരിയിലെ പാർട്ടി. അല്ലാതെ ആകാശും കൂട്ടരുമല്ല. ആകാശിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത് ഞാൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്. അതിനു മുമ്പും അയാൾക്കെതിരെ ചില കേസുകൾ ഉണ്ടായിരുന്നു. പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത സംഭവമായിരുന്നു ഷുഹൈബ് വധം. അതുകൊണ്ടുതന്നെ ആ കേസിൽപ്പെട്ട എല്ലാവരെയും പാർട്ടി പുറത്താക്കി. അതിനു മുമ്പ് ആകാശ് കേസിൽപ്പെട്ടത് രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായായിരുന്നു. അന്ന് പാർട്ടി സംരക്ഷിച്ചിട്ടുമുണ്ട്”–ജയരാജൻ പറഞ്ഞു.
മാധ്യമങ്ങള്‍ പാര്‍ടിക്കെതിരായി നീങ്ങുകയാണ്. താനും ഇ.പി.ജയരാജനും തമ്മില്‍ ശത്രുതയാണെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ട്. താനും ഇ.പി.ജയരാജനും തമ്മില്‍ നല്ല സൗഹൃദമാണ്.–ജയരാജന്‍ പറഞ്ഞു.
ആകാശിന്റെ പിതാവ് രവി ജയരാജന്റെ പൊതുയോഗ സദസ്സില്‍ മുന്‍ നിരയില്‍
സമൂഹ മാധ്യമങ്ങളില്‍ പി.ജയരാജനെ പുകഴ്ത്തുകയും പി.ജെ.ആര്‍മി പോലുള്ള സമൂഹമാധ്യമ കൂട്ടായ്മയ്ക്ക് സജീവത നല്‍കുകയും ചെയ്ത ആളാണ് ആകാശ് തില്ലങ്കേരി. അതു കൊണ്ടു തന്നെ ജയരാജന്‍ ആകാശിനെ തളളിപ്പറഞ്ഞത് തില്ലങ്കേരിയിലെ പാര്‍ടി പ്രവര്‍ത്തകര്‍ക്കുള്ള സൂചനയായി മാറി. മാത്രമല്ല, ആകാശിന്റെ പിതാവ് രവി ജയരാജന്റെ പൊതുയോഗ സദസ്സില്‍ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
കണ്ണൂര്‍ സി.പി.എമ്മിന്റെ സമര്‍ഥമായ നീക്കം
ആകാശിനോട് മാനസികമായ പിന്തുണയുള്ള ഒരു വിഭാഗം സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തില്ലങ്കേരിയിലുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലായിരുന്നു പി.ജയരാജന്‍ തന്നെ പാര്‍ടിയുടെയും തന്റെയും നിലപാടുകള്‍ വ്യക്തമാക്കി കൃത്യമായ മുന്നറിയിപ്പു നല്‍കിയതെന്ന് കരുതുന്നു. സി.പി.എം. ഇക്കാര്യത്തില്‍ നടത്തിയ ഏറ്റവും സമര്‍ഥമായി നീക്കമായി ഇത് മാറിയിരിക്കയാണ്.