ഞായറാഴ്ച രാത്രി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസില്‍ മാര്‍ക്‌സിസ്റ്റ് സ്റ്റഡി സര്‍ക്കിളായ “നൂറു പൂക്കള്‍” ഗ്രൂപ്പിന്റെ ആക്ഷേപ ഹാസ്യചലച്ചിത്രം ‘ജാനേ ഭി ദോ യാരോണ്‍’ പ്രദര്‍ശിപ്പിക്കുന്നത് എബിവിപി തടയുകയും തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥിയെ പരിക്കേല്‍പിക്കുകയും പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ ഛായാചിത്രം നശിപ്പിക്കുകയും ചെയ്ത സംഭവം മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായില്ല. എന്നാല്‍ സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രംഗത്തെത്തുകയും പെരിയാറിന്റെ ചിത്രം വിദ്യാര്‍ഥി യൂണിയന്‍ ഓഫിസില്‍ പുനസ്ഥാപിക്കുകയും ചെയ്തിരിക്കയാണ്. ഡിഎംകെ എംപി സെന്തിൽകുമാർ എസ് സർവ്വകലാശാലയിലെത്തി വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ പെരിയാറിന്റെ ഛായാചിത്രം പുനഃസ്ഥാപിച്ചു.
“സർവകലാശാലകൾ പഠിക്കാനുള്ള ഇടങ്ങൾ മാത്രമല്ല, ചർച്ചകൾക്കും സംവാദങ്ങൾക്കും വിയോജിപ്പുകൾക്കുമുള്ള ഇടമാണ്. തമിഴ് വിദ്യാർത്ഥികൾക്ക് നേരെ എബിവിപി നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണവും പെരിയാർ, കാൾ മാർക്‌സ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ജെഎൻയുവിൽ നശിപ്പിച്ചതും അങ്ങേയറ്റം അപലപനീയമാണ് “–സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസം ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് നേരെ എബിവിപി കല്ലെറിഞ്ഞിരുന്നു. 2021-ൽ ഏംഗൽസിന്റെ സോഷ്യലിസം: ഉട്ടോപ്യൻ ആൻഡ് സയന്റിഫിക് എന്ന ലേഖനത്തെക്കുറിച്ചുള്ള ചർച്ച എബിവിപി തടസ്സപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.