എന്റെ രക്തത്തിനുവേണ്ടി ചിലർ ദാഹിക്കുന്നുണ്ടാവും. അവർ നല്ലവണ്ണം കുടിക്കട്ടെ– പറയുന്നത് ഇ പി ജയരാജൻ. സി പി എം ജനകീയ പ്രതിരോധജാഥയിൽ പങ്കെടുക്കാതെ വിവാദ ഇടനിലക്കാരൻ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുത്തുവെന്ന ആരോപണത്തിനുള്ള മറുപടി. പ്രചരിക്കുന്ന വാർത്തയിൽ ഒരു അടിസ്ഥാനവുമില്ലെന്നും തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനും ആസൂത്രിതമായ നീക്കമാണ് തനിക്കെതിരെ എന്ന് സിപിഎം ഉന്നത നേതാവ് പ്രതികരിച്ചു.
” രോഗബാധിതനായ ഒരു പാർട്ടി പ്രവർത്തകനെ കാണാനാണ് ചൊവ്വാഴ്ച കൊച്ചിയിൽ എത്തിയത്. മടങ്ങുമ്പോൾ വെണ്ണലയിലെ ഒരുക്ഷേത്രത്തിലെ പരിപാടിയിലേക്ക് ഇപ്പോൾ സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എം പി മുരളി ക്ഷണിച്ചു. അവിടെയെത്തിയപ്പോൾ തോമസ് മാഷും അവിടെയുണ്ട്. അപ്പോഴാണ് ഏറ്റവും സീനിയറായ ഒരു അമ്മയുണ്ടെന്നും അവരെ ആദരിക്കണമെന്നും ക്ഷേത്രത്തിലുണ്ടായിരുന്നവർ പറഞ്ഞത്. ക്ഷേത്ര കമ്മിറ്റികാർ കൊണ്ടുവന്ന ഷാൾ അണിയിച്ചുതന്നെയാണ് അവരെ ആദരിച്ചത്. അവിടെയാണ് നന്ദകുമാർ ഉണ്ടായിരുന്നത്. ചടങ്ങിനുശേഷം പോകാനിറങ്ങിയപ്പോൾ ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് ക്ഷേത്ര കമ്മിറ്റിക്കാർ പറഞ്ഞു. ഇതിനെയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.”– ജയരാജൻ വിശദീകരിച്ചു.
ഇ പി ജയരാജൻ തന്റെ വീട്ടിലെത്തിയെന്ന ആരോപണം നിഷേധിച്ച് നന്ദകുമാറും രംഗത്തെത്തി. ഇ പി ക്ഷേത്ര ചടങ്ങിലേക്ക് എത്തിയത് യാദൃശ്ചികമായിരുന്നു. മുതിർന്ന ആളെന്ന നിലയിൽ തന്റെ അമ്മയെ ഷാളണിയിക്കുകയായിരുന്നു. കെ വി തോമസ് ചടങ്ങിലേക്ക് എത്തിയതും താൻ ക്ഷണിച്ചിട്ടല്ല –നന്ദകുമാർ പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.