പശ്ചിമബംഗാളില്‍ ഗവര്‍ണറായിരിക്കെ ജഗ്ദീപ് ധന്‍ഖര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പരസ്യമായി രാഷ്ട്രീയം പറഞ്ഞ് കൊമ്പു കോര്‍ത്ത സംഭവങ്ങള്‍ ഇന്ത്യന്‍ ഫെഡറല്‍ ജനാധിപത്യ സംവിധാനത്തിനു തന്നെ ഏറെ നാണക്കേടായി മാറിയതാണ്. ധന്‍ഖര്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാണ്. ആ പവിത്രമായ സ്ഥാനത്തിരുന്നും ധന്‍ഖര്‍ തന്റെ ആര്‍.എസ്.എസ്. വിധേയത്വം പരസ്യമായി പ്രഖ്യാപിക്കുകയും പച്ച രാഷ്ട്രീയക്കാരനെപ്പോലെ സംഘപരിവാറിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് തുടരുകയാണ്.
ഏതാനു ആഴ്ചകള്‍ക്കു മുമ്പ് കേശവാനന്ദഭാരതികേസ് വിധിയെ സംബന്ധിച്ച് അത്യന്തം പ്രതിലോമകരമായ പ്രസ്താവന അദ്ദേഹം നടത്തുകയുണ്ടായി. കേശവാനന്ദഭാരതി കേസ് വിധി ശരിയല്ലെന്നാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതി പറഞ്ഞത്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിനു പോലും സാധ്യമല്ലെന്ന സുപ്രധാന വിധിയായിരുന്നു പ്രസിദ്ധമായ കേശവാനന്ദഭാരതി കേസില്‍ സുപ്രീംകോടതിയുടെ അതിവിശാല ഭരണഘടനാ ബെഞ്ച് ദശാബ്ദങ്ങള്‍ക്കു മുമ്പ് വിധിച്ചത്. ഭരണഘടനാ ഭേദഗതിക്കായി തന്ത്രപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന് മുഖ്യ തടസ്സം ഈ വിധിയാണ്. ഈ വിധി ശരിയല്ലെന്ന് ഇന്ത്യന്‍ ഉപരാഷ്ട്രപതി പറയുന്നത് സംഘപരിവാറിനു വേണ്ടിയുള്ള പരസ്യമായ പിന്തുണയാണ്. പാര്‍ലമെന്റിനു മീതെ സുപ്രീംകോടതി വരുന്നത് അംഗീകരിക്കാനാവില്ലെന്നും ഏത് കാര്യവും തീരുമാനിക്കാനുള്ള അവകാശം പാര്‍ലമെന്റിനു വേണമെന്നുമായിരുന്നു ധന്‍ഖര്‍ ഒരു മറയുമില്ലാതെ പ്രസ്താവിച്ചത്. ഇത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. നിരവധി നേതാക്കളും ഭരണഘടനാ വിദഗ്ധരും ഉപരാഷ്ട്രപതിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വരികയും ചെയ്തു.
ഇപ്പോള്‍ വീണ്ടും ധന്‍ഖര്‍ ആര്‍എസ്എസ് അനുകൂല ആശയവുമായി രംഗത്തു വന്നിരിക്കുന്നു. സുപ്രീംകോടതി വിധികള്‍ ദേശവിരുദ്ധ ശക്തികളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന രീതിയില്‍ ആര്‍എസ്എസ് മുഖമാസികയില്‍ ലേഖനം പ്രസിദ്ധീകരിച്ചു വന്നതിനു തൊട്ടു പിന്നാലെ, ഇന്ത്യയുടെ വളര്‍ച്ച താഴ്ത്തിക്കെട്ടാനായി ചില വിദഗ്ധ ആഖ്യാനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അവയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് നിര്‍വീര്യമാക്കണമെന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തിരിക്കയാണ്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് പ്രബേഷണണറി ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ജഗ്ദീപ് ധന്‍കറിന്റെ ആഹ്വാനം.
അടുത്തിടെ ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രചരിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിയന്ത്രണ നടപടികളെ സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരാകരിക്കുകയും ഒരു ഡോക്യുമെന്ററി എങ്ങിനെയാണ രാജ്യസുരക്ഷ തകര്‍ക്കുക എന്ന് ചോദിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിക്കും മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനും എതിരായ നിലപാടാണ് ഉപരാഷ്ട്രപതിയുടെ പ്രസംഗത്തില്‍ കാണുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
ന്യൂഡൽഹിയിലെയും മുംബൈയിലെയും ബിബിസിയുടെ ഓഫീസുകളിൽ ആദായനികുതി അധികൃതർ ബുധനാഴ്ച രണ്ടാം ദിവസവും നടത്തിയ സർവേ തുടരുന്നതിനിടെയാണ് ധൻഖറിന്റെ പരാമർശം.