യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ ചരമവാര്‍ഷിക ദിനാചരണം കഴിഞ്ഞതിനു പിറകെ ഷഹൈബ് കൊലപാതകക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി പ്രാദേശിക ഡി.വൈ.എഫ്.ഐ.-സി.പി.എം. നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ വിവാദങ്ങള്‍ തുടര്‍ന്നു. വിതച്ചതേ കൊയ്യൂ എന്നതാണ് പുതിയ സമൂഹമാധ്യമ പോസ്റ്റ്. സി.പി.എം. പ്രാദേശിക നേതാവ് രാഗിന്ദിനുള്ളതാണ് ഈ സന്ദേശം. ‘ ഒരൊറ്റ പ്രസ്താവനയിലൂടെ ഡിവൈഎഫ്‌ഐ ഞങ്ങളെ ഒറ്റുകാരാക്കി, ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരിഹരിക്കേണ്ട വിഷയങ്ങള്‍ വഷളാക്കി. തെളിവുകളെ തട്ടിമാറ്റികൊണ്ട് ഇനിയുമിവരെ വെള്ളപൂശണമെങ്കിൽ പ്രസ്താവനകൾ പോരാതെ വരും “- ഭീഷണി സ്വരത്തിൽ ആകാശ് ഇങ്ങനെയും എഴുതി.
ഷഹൈബ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടരി സരീഷ് പൂമരം എഴുതിയ ഫെയ്സ്ബുക് കുറിപ്പിന് മറുപടി നൽകി ഇന്നലെയാണ് ആകാശും ഫേസ്ബുക് യുദ്ധം ആരംഭിച്ചത്.
ഷുഹൈബ് വധത്തിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കുള്ള പങ്കിനെ വിമർശിച്ച ആകാശ് കൊല്ലാൻ ആഹ്വാനം ചെയ്തവർക്കു ലഭിച്ചത് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലിയും കൊല നടപ്പിലാക്കിയവർക്കു കിട്ടിയത് പട്ടിണിയും പടിയടച്ചു പിണ്ഡം വയ്ക്കലുമാണെന്നും തെറ്റുതിരുത്താനുള്ള ഇടപെടൽ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ആരോപിച്ചിരുന്നു. ഇതോടെ ആകാശിനെതിരെ സി.പി.എം. ഉന്നത നേതൃത്വം തന്നെ രംഗത്തെത്തി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി രൂക്ഷമായി വിമര്‍ശനം ഉതിര്‍ത്തു.