വിപ്ലവ കവിയും നോബൽ സമ്മാന ജേതാവുമായ പാബ്ലോ നെരൂദ 1973 സെപ്തംബർ 23 ന് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ സാന്താ മരിയ ക്ലിനിക്കിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ കവികളിൽ ഒരാളും ചിലിയിലെ ഇടതുപക്ഷ പ്രവർത്തകനും ഡിപ്ലോമാറ്റും ആ യിരുന്നു നെരൂദ. പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് പുറത്തറിയപ്പെട്ടു.
എന്നാൽ എല്ലാവരും ഇത് വിശ്വസിച്ചില്ല. നെരൂദയുടെ സുഹൃത്തായ ചിലെ പ്രസിഡണ്ട് സാൽവഡോർ അലെൻഡെയുടെ സോഷ്യലിസ്റ്റ് ഗവൺമെന്റിനെ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിൽ സൈനിക അട്ടിമറി നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ നെരൂദ മരിച്ചു. അലെൻഡെയുടെ മരണത്തിലും ദുരൂഹത ഉണ്ടായിരുന്നു. ആത്മഹത്യയാണെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും ഇത് വിവാദമായിരുന്നു.
ഉറങ്ങിക്കിടക്കുമ്പോൾ തന്റെ വയറ്റിൽ കുത്തിവെച്ചുവെന്നും തനിക്കു വേദനിക്കുകയാണെന്നും മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കവി തന്നെ വിളിച്ചിരുന്നുവെന്ന് നെരൂദയുടെ ഡ്രൈവർ മാനുവൽ അരയ പറഞ്ഞിരുന്നു.
തുടര്‍ന്ന് നെരൂദയുടെ ഭൗതികാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് അതുപയോഗിച്ച് വര്‍ഷങ്ങളായി പല രാജ്യങ്ങളിലെയും വിദഗ്ധര്‍ പരിശോധിച്ചു വരികയായിരുന്നു. അതു സംബന്ധമായ പഠന റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കപ്പെട്ടിരിക്കയാണ്.
ഫോറന്‍സിക് പരിശോധനയില്‍ കവിയുടെ ഉള്ളില്‍ വിഷം ചെന്നതായി കണ്ടെത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത് നെരൂദയുടെ അനന്തരവന്‍ റോഡോള്‍ഫോ റെയ്‌സ് ആണ്.
ഫെബ്രുവരി 14-ന് സ്പാനീഷ് വാര്‍ത്താ ഏജന്‍സിയോടായിരുന്നു അനന്തരവന്റെ പ്രതികരണം. ഡാനിഷ്, കനേഡിയന്‍ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ അളവില്‍ ക്ലോറിസ്ട്രഡിയം ബോട്ടുലിനം എന്ന വിഷരാസവസ്തുവിന്റെ സാന്നിധ്യം നെരൂദയുടെ ശരീരത്തില്‍ കണ്ടെത്തിയതായി അസോസിയേറ്റഡ് പ്രസ്സും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ശക്തമായ ഈ വിഷം നാഡീവ്യവസ്ഥയെ ബാധിച്ച് പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും മരണത്തിനും കാരണമാകുമെന്നാണ് കണ്ടെത്തല്‍.
ഫെബ്രുവരി 16 ന് ന്യൂയോർക്ക് ടൈംസിന് വിദഗ്ധരുടെ റിപ്പോർട്ടിന്റെ സംഗ്രഹം ലഭിച്ചു. മരിക്കുമ്പോൾ നെരൂദയുടെ ശരീരത്തിൽ ബാക്ടീരിയ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി കണ്ടെത്തി. കവിക്ക് ബാക്ടീരിയ ഉണ്ടായത് മലിനമായ ഭക്ഷണം കഴിച്ചതുകൊണ്ടാണോ അതോ ബാക്ടീരിയയെ കുത്തിവച്ചതാണോ എന്നറിയാൻ വിദഗ്ധർക്ക് കഴിഞ്ഞിട്ടില്ല. ബാക്ടീരിയ മൂലമുള്ള വിഷബാധയാണോ എന്ന് തിരിച്ചറിയാനും സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.