ത്രിപുരയില്‍ ഇന്ന് ജനവിധയെഴുതുമ്പോള്‍ അതിന്‍രെ ഫലം കാത്തിരിക്കുന്ന രാഷ്ട്രീയപാര്‍ടികളെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് സംസ്ഥാനത്തെ ഒരു രാജാവിനെയാണ്. രാജഭരണമെല്ലാം പഴങ്കഥയെങ്കിലും ത്രിപുരിയില്‍ ഈ തിരഞ്ഞെടുപ്പില്‍ ഈ രാജാവാണ് ആരു ജയിക്കണം എന്ന് തീരുമാനിക്കുക എന്നുറപ്പാണ്. ആ രാജാവിന്റെ പേരാണ് പ്രദ്യോത് മാണിക്യം ദേബര്‍മ. അദ്ദേഹത്തിന്റെ പാര്‍ടിയായ തിപ്ര മോത ഇന്ന ത്രിപുരയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള പ്രസ്ഥാനവുമായി ഉയര്‍ന്നിരിക്കുന്നു. സംസ്ഥാനത്തെ മുൻകാല മാണിക്യ രാജവംശത്തിന്റെ പിൻഗാമിയെന്ന നിലയിൽ പ്രദ്യോതിന്റെ പോരാട്ടം ഗോത്രവർഗ സ്വയംഭരണത്തിനു വേണ്ടിയാണ്. കേവലം രണ്ട് വർഷം മുമ്പ് രൂപീകരിച്ച തിപ്ര മൊത ബിജെപി , കോൺഗ്രസ്, സിപിഎം തുടങ്ങിയ ദേശീയ പാർട്ടികൾക്കൊപ്പം നിർണായക പാർട്ടിയായി ത്രിപുരയിൽ ഉയർന്നു.
ത്രിപുരിയിലെ ഭൂമിശാസ്ത്രപരമായി 70 ശതമാനം ഇടങ്ങളില്‍ പ്രബലമായ ഗോത്രവര്‍ഗത്തിന്റെ രാജാവാണ് പ്രദ്യോത് ദേബര്‍മ. ബഹുമാനപുരസ്സരം അദ്ദേഹത്തെ രാജാവിന്റെ സ്ഥാനപ്പേരായ ബുബഗ്ര എന്നാണ് ജനങ്ങള്‍ വിളിക്കുന്നത്. ഇന്ന് ത്രിപുരയില്‍ ഏറ്റവും വിലപിടിപ്പുള്ള രാഷ്ട്രീയക്കാരന്‍ കൂടിയാണ് വെറും 44 വയസ്സുമാത്രം പ്രായമുള്ള പ്രദ്യോത് ദേബര്‍മ. 60 സീറ്റുള്ള ത്രിപുര നിയമസഭയില്‍ 42 സീറ്റുകളില്‍ പ്രദ്യോതിന്റെ പാര്‍ടി മല്‍സരിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ശക്തമായ ത്രികോണ മല്‍സരമാണ് അരങ്ങേറുന്നത് എന്നതുറപ്പായിരിക്കുന്നു. ത്രിപുരയിലെ ജനസംഖ്യയുടെ 30 ശതമാനത്തിലധികം വരുന്ന 19 ഗോത്രവർഗ സമുദായങ്ങളുടെ മേൽ സ്വാധീനമുള്ള ബുബഗ്ര-യ്ക്ക് സംസ്ഥാനത്തെ 20 സംവരണ സീറ്റുകളിലെ വിജയം പ്രധാനമാണ്.
രണ്ട് വർഷം മുമ്പ് വരെ എട്ടിലധികം ഗോത്ര പാർട്ടികളുണ്ടായിരുന്ന സംസ്ഥാനത്ത് പ്രദ്യോതിന്റെ പ്രവേശനത്തോടെ പോരാട്ടം രണ്ടു പാർട്ടികൾ തമ്മിലാക്കി മാറ്റി. തിപ്ര മോത്തയും ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര- ഐപിഎഫ്ടി-യും.
നേരത്തെ കോണ്‍ഗ്രസിലായിരുന്നു പ്രദ്യോത് ദേബര്‍മ പ്രവര്‍ത്തിച്ചിരുന്നത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നതയെത്തുടര്‍ന്നാണ് അദ്ദേഹം പാര്‍ടിയില്‍ നിന്നും രാജിവെച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞ് സ്വന്തം പാര്‍ടിയായ തിപ്ര മോത രൂപീകരിക്കുകയും സംസ്ഥാനത്തെ ട്രൈബല്‍ സ്വയംഭരണ കൗണ്‍സിലിലേക്ക് മല്‍സരിക്കുകയും ചെയ്തു. വന്‍ ഭൂരിപക്ഷത്തോടെയാണ് കൗണ്‍സില്‍ ഭരണം തിപ്രമോത പിടിച്ചെടുത്തത്. ഇതോടെയാണ് പ്രദ്യോത് ത്രിപുര രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ഉയര്‍ന്നത്. ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് എന്ന പ്രത്യേക സംവിധാനത്തിനായാണ് തന്റെ പാര്‍ടി പ്രവര്‍ത്തിക്കുന്നതെന്ന് പ്രദ്യോത് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പിന്തുണ നല്‍കുന്ന മുന്നണിക്കായിരിക്കും പാര്‍ടിയുടെ സഹായം.