മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ലാപ്‌ടോപ്പുകളിലും മൊബൈൽ ഫോണുകളിലും ശനിയാഴ്ച പ്രദർശിപ്പിക്കുകയും കൂട്ടമായി കാണുകയും ചെയ്തു. പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറമാണ് ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചത്. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച പ്രവർത്തകർ സ്‌ക്രീനിംഗിനെതിരെ യൂണിവേഴ്‌സിറ്റി കാമ്പസിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ പദ്ധതിയിട്ടതിന് ഡൽഹി സർവകലാശാലയിലെ ആർട്‌സ് ഫാക്കൽറ്റിയിലെ 24 വിദ്യാർത്ഥികളെ ഡൽഹി പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ സർവകലാശാല ഏഴംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. സംഘാടകർക്കെതിരെ പൊലീസ് അതിക്രമം നടത്തിയെങ്കിലും രാജ്യത്തെ വിവിധ കാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തുടരുന്നു എന്നത് ശ്രദ്ധേയമാണ്. രാജ്യത്തുടനീളമുള്ള കാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നു.