ഇന്ത്യയിലെ മുസ്ലീംസ്പര്‍ശമുള്ള ചരിത്ര സ്ഥലങ്ങളുടെ പേരുമാറ്റത്തിന്റെ ഒടുവിലത്തെ കേന്ദ്രമായി പ്രശസ്തമായ മുഗള്‍ ഗാര്‍ഡന്‍സ്. രാഷ്ട്രപതി ഭവനിലെ ഈ ഉദ്യാനം ഇനി പേര് മാറി അമൃത് ഉദ്യാന്‍ എന്നായിരിക്കും അറിയപ്പെടുക. പേരുമാറ്റത്തിലൂടെ തുടച്ചുനീക്കുന്നത് അധിനിവേശത്തിന്റെ സ്വാധീനമാണെന്നാണ് വ്യാഖ്യാനം. സാമ്രാജ്യത്വ കാലഘട്ടത്തെയും തുടച്ചു നീക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടെന്ന് പ്രഖ്യാപനം നേരത്തെ വന്നതാണ്. ഡൽഹിയുടെ ഐതിഹാസികമായ രാജ് പഥിന്റെ പേര് കഴിഞ്ഞ വർഷം സർക്കാർ “കർതവ്യ പഥ് ” എന്ന് പുനർനാമകരണം ചെയ്തിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോല്‍സവ് എന്ന പേരിനോടുള്ള സാമ്യം കണക്കിലെടുത്താണേ്രത അമൃത് ഉദ്യാന്‍ എന്ന പുനര്‍നാമകരണം. ശനിയാഴ്ച രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഞായറാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അമൃത് ഉദ്യാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പറയുന്നു. ജനുവരി 31 മുതലാണ് ഇത്തവണ പൊതുജനത്തിന് പൂന്തോട്ടം സന്ദര്‍ശിക്കാനുള്ള അനുമതി.