ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന്റെ നെഞ്ചിലേക്ക് പൊലീസ് എ.എസ്.ഐ. ഗോപാൽ ദാസ് വെടിയുതിര്‍ത്തത് എന്തിനാണ്-രാജ്യം ഇതിനുള്ള കാരണത്തിനായി കാത്തിരിക്കുമ്പോള്‍ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടങ്ങിയിരിക്കയാണ്. ഉദ്യോഗസ്ഥന്‍ ആദ്യഘട്ടത്തില്‍ ശരിയായി പ്രതികരിക്കുന്നില്ലെന്ന വിവരം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യത്തിന് കാരണമില്ലെന്നും മാനസികമായ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥനുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.
ജാർസുഗുഡ ജില്ലയിലെ ബ്രജരാജ്നഗറിലെ ഗാന്ധി ചൗക്കിന് സമീപം ഞായറാഴ്ചയാണ് സംഭവം.ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ദാസിന് നേരെ പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആണ് ഗോപാൽ ദാസ്.
ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി വിമാനമാർഗം ഭുവനേശ്വറിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശവാസിയായ യുവാവിനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. മന്ത്രി കാറില്‍നിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ തൊട്ടടുത്തുനിന്നാണ് ഇയാള്‍ വെടിവച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
എഎസ്‌ഐ ഗോപാൽ ദാസ് പെട്ടെന്ന് തന്റെ ഓഫീസ് റിവോൾവറിൽ നിന്ന് മന്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ബ്രജരാജ്‌നഗർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ഗുപ്തേശ്വർ ഭോയ് അറിയിച്ചു.