തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. രാഷ്ട്രീയ വിദ്വേഷം മൂലം ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയ നാലുപേരാണ് കസ്റ്റഡിയിലുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു.ഇവരിൽ നിന്നും ഫോറന്‍സിക് തെളിവുകള്‍, ഫോണ്‍ രേഖകള്‍ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ വീട്ടുമുറ്റത്ത് പതിയിരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.ഹരിദാസന്റെ ശരീരത്തിൽ ഇരുപതില്‍ അധികം തവണ വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. വലതുകാൽ മുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകൾ അധികവും ഉള്ളത്. നിലവിളി കേട്ട് ഹരിദാസന്റെ സഹോദരനടക്കം വീട്ടില്‍നിന്ന് ഓടിയെത്തിയെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹരിദാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.