മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണ്ണറുമായി നടത്തിയ കൂടിക്കാഴ്ച, ലോകായുക്ത ഓര്‍ഡിനന്‍സിൽ സർക്കാരിന് അനുകൂല നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കുമെന്ന് സൂചന. മൂന്ന് ആഴ്ചത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ തിരികെയെത്തിയ മുഖ്യമന്ത്രി വൈകിട്ടാണ് ഗവർണ്ണറുമായി കൂടി കാഴ്ച നടത്തിയത്. ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുന്നതിനെ സംബന്ധിച്ച ചർച്ചയാണ് കൂടിക്കാഴ്ചയിൽ നടന്നതെന്നാണ് അനുമാനം.
മുഖ്യമന്ത്രി വിദേശത്ത് നിന്ന് എത്തിയതിന് ശേഷം ഓര്‍ഡിനന്‍സില്‍ ഒപ്പിടാമെന്നായിരുന്നു ഗവര്‍ണ്ണറുടെ നിലപാട്. ഗവർണർ ഒപ്പിട്ടാൽ മാത്രമേ ഓർഡിഡൻസ് ഇറക്കാൻ സാധിക്കുകയുള്ളൂ. ഓർഡിനൻസ് ഇറക്കാൻ പറ്റാത്തത് കൊണ്ടാണ് സർക്കാർ നിയമസഭാ സമ്മേളത്തിന് തീയതി നിശ്ചയിക്കാത്തതെന്നാണ് വിവരം. ഗവർണർ ലോകായുക്ത ഭേദഗതിയിൽ അനുകൂല നിലപാടെടുത്താൽ ഈ കാര്യങ്ങളിൽ തീരുമാനമാകും.
ശിവശങ്കർ-സ്വപ്ന വിവാദത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ചോദ്യങ്ങൾ നേരിടേണ്ടി വരും :
മൂന്ന് ആഴ്ചയായുള്ള മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സംസ്ഥാനത്ത് ഉണ്ടായിരുക്കുന്നത് വന്‍ വിവാദങ്ങളാണ്. തന്റെ ആത്മകഥയിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പരാമര്‍ശങ്ങളില്‍ സ്വപ്‌ന സുരേഷ് നടത്തിയ പരസ്യ പ്രതികരണങ്ങളിൽ സ്വര്‍ണക്കടത്ത് വിവാദം വീണ്ടും സജീവമായിരിക്കുകയാണ്. സ്വര്‍ണക്കടത്തും മറ്റ് അനധികൃത ഇടപാടുകളുമെല്ലാം ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നു എന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ മുമ്പ് നിഷേധിച്ചിരുന്ന പല കാര്യങ്ങളും സത്യമാണെന്ന് ആണ് ഇപ്പോള്‍ സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസുകാരിയെ ഉപയോഗിച്ചാണ് സ്വപ്‌നയുടെ വ്യാജ സന്ദേശമുണ്ടാക്കിയതെന്നും സ്വപ്‌ന വെളിപ്പെടുത്തി.അന്വേഷണ പരിധിയിലിരിക്കുന്ന കേസിനെക്കുറിച്ച് പുസ്തകമെഴുതാന്‍ സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നോയെന്നും വ്യക്തമല്ല.
വിവാദങ്ങൾ പുകയുന്ന സമയം മുഖ്യമന്ത്രി വിദേശത്ത് ചികിത്സയിൽ ആയിരുന്നതിനാൽ ചോദ്യങ്ങളെ നേരിട്ട് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഇപ്പോൾ വിവാദ ചോദ്യങ്ങളിലെല്ലാം മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.