കോണ്‍ഗ്രസിന്റെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത് സിങ് ചന്നിയെ പ്രഖ്യാപിച്ചു കൊണ്ട് ലുധിയാനയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഒരു വാചകം ഇതായിരുന്നു–കോണ്‍ഗ്രസില്‍ വലിയ നേതാക്കള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല. യഥാര്‍ഥത്തില്‍ രാഹുലിന്റെ പ്രസംഗം പാര്‍ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിലുള്ള പ്രതികരണമാണെങ്കിലും മുതിര്‍ന്ന പാര്‍ടി നേതാക്കളും സ്വാധീനമുള്ള പാര്‍ടി നേതാക്കളും കൂട്ടത്തോടെ വിട്ടുപോകുന്ന ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസിന്റെ അവകാശവാദം തികഞ്ഞ തമാശയായിത്തീരുന്നു എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ കമന്റു ചെയ്യുന്നത്.
പഞ്ചാബില്‍ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിക്കാനായി ഈ സ്ഥാനത്തേക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയും ഇടഞ്ഞു നില്‍ക്കുകയും ചെയ്യുന്ന നവജോത് സിദ്ദുവിനെ കോണ്‍ഗ്രസ് തല്‍ക്കാലം അനുനയിപ്പിച്ചരിക്കയാണ് എന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനം പങ്കിടാം എന്ന രഹസ്യധാരണയും ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍ ആദ്യ അവസരം ചന്നിക്കു നല്‍കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നടത്തിയ സ്വകാര്യ സര്‍വ്വേഫലം പറയുന്നുണ്ടത്രേ. മുഖ്യമന്ത്രി എന്ന നിലയില്‍ ചന്നിയുടെ ഗ്രാഫ് ജന പിന്തുണ ഉള്ളതായിരുന്നു. മാത്രമല്ല, ദളിതനും ദരിദ്ര പശ്ചാത്തലമുള്ള വ്യക്തിയും എന്നതും ചന്നിക്ക് അനുകൂല ഘടകമായി എന്നും സൂചനയുണ്ട്.
സിദ്ദുവിനെ ഒപ്പം നിര്‍ത്തുന്നു എന്ന് തെളിയിക്കാനായി രാഹുല്‍ വേദിയില്‍ സിദ്ദുവിനെയും ചന്നിയെയും ഒരുമിച്ച് ചേര്‍ത്ത് ആഹ്‌ളാദം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, സിദ്ദു പ്രസംഗിക്കുമ്പോള്‍ ചന്നി തന്നെ സിദ്ദുവിനെ എഴുന്നേറ്റു പോയി ആശ്ലേഷിച്ചു. പാര്‍ടി ആരെ തീരുമാനിച്ചാലും താന്‍ അംഗീകരിക്കുമെന്ന് സിദ്ദു വ്യക്തമാക്കിയതും ശ്രദ്ധേയമായി. അതേസമയം താന്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. കോണ്‍ഗ്രസ് നിയോഗിച്ച സ്വകാര്യ സര്‍വ്വേ ഏജന്‍സി ചന്നിക്കാണ് കൂടുതല്‍ ജനപിന്തുണ എന്ന കണക്കാണ് നല്‍കിയതെന്നു മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാന ഘടകം മുൻ അധ്യക്ഷൻ സുനിൽ ജാഖർ ഓടിച്ചിരുന്ന കാറിൽ രാഹുൽ ഗാന്ധി ചണ്ഡീഗഡിലെ പാർട്ടി ആസ്ഥാനത്ത് എത്തിയപ്പോൾ ഐക്യത്തിന്റെ ചിത്രം ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ഞായറാഴ്ച ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും നവജ്യോത് സിദ്ദുവും രാഹുലിനൊപ്പം സവാരി നടത്തുകയും ചെയ്തു.