രാഷ്ട്രീയപ്രവര്‍ത്തകരെ മുഴുവന്‍ അതിശയിപ്പിച്ച ഒരു ട്വീറ്റ് ആയിരുന്നു നവജോത് സിങ് സിദ്ദു ഇന്ന് വൈകീട്ട് മൂന്നു മണിക്ക് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്‌റ്റ് ചെയ്‌തത്. അമരീന്ദര്‍ സിങിനോട് പൊരുതി നേടിയ പഞ്ചാബ് കോണ്‍ഗ്രസ് ആധിപത്യം വെറും ദിവസങ്ങള്‍ കഴിയും മുമ്പേ വലിച്ചെറിഞ്ഞതിന്റെ കാരണമറിയാതെ ആദ്യം എല്ലാവരും അമ്പരന്നു. എന്നാല്‍ സോണിയ ഗാന്ധിക്കെഴുതിയ രാജിക്കത്തില്‍ സിദ്ദു വളരെ മനോഹരമായി എഴുതി വെച്ച ഒരു വാചകം എല്ലാം പറയുന്നുണ്ടായിരുന്നു-
“ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച വിട്ടുവീഴ്ചയിൽ നിന്നാണ്, പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല.”
സിദ്ദുവിന്റെ രാജിയിലേക്ക് നയിച്ച പ്രധാന സംഗതികള്‍ ഇവയാണ്.
- അഴിമതിക്കറ തീരെയില്ലാത്ത ഒരു ക്ലീന്‍ കാബിനറ്റ് ആയിരുന്നു സിദ്ദുവിന്റെ മനസ്സില്‍. എന്നാല്‍ അത് ആദ്യം തന്നെ തകര്‍ന്നു. മണല്‍മാഫിയ ബന്ധത്തിന്റെ പേരില്‍ കളങ്കിതനായ കോണ്‍ഗ്രസ് നേതാവ് റാണ ഗുര്‍ജീത് സിങിനെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയത് സിദ്ദുവിന്റെ എതിര്‍പ്പിനെ പരിഗണിക്കാതെയായിരുന്നു. എന്നാല്‍ പുറം ലോകമാവട്ടെ ആ മന്ത്രിസ്ഥാന ലബ്ധി സിദ്ദുവിന്റെ കൂടി സമ്മതത്തോടെയാണ് നടന്നത് എന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്‌തു. പുതിയ മുഖ്യമന്ത്രിയുമായും ഇക്കാര്യത്തില്‍ സിദ്ദു ഇടഞ്ഞു എന്നാണ് റിപ്പോര്‍ട്ട്..
- അമരീന്ദര്‍ സിങ് തന്റെ കാബിനറ്റില്‍ നി്‌ന്നും അഴിമതിയുടെ പേരില്‍ 2018-ല്‍ പുറത്താക്കിയ മന്ത്രിയായിരുന്നു റാണാ ഗുര്‍ജീത് സിങ്. ഖനന മാഫിയാബന്ധം വിവാദമായതിനെത്തുടര്‍ന്നായിരുന്നു അ്‌ത്. അമരീന്ദറിനോട് എതിര്‍ത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ അമരീന്ദര്‍ പുറത്താക്കിയ ആള്‍ സിദ്ദുവിന്റെ അനുമതി ആവശ്യമുള്ള കാബിനറ്റില്‍ വന്നത് സിദ്ദുവിന് അംഗീകരിക്കാനാവാത്തതായിരുന്നു. ദശകോടികളുടെ അഴിമതിയായിരുന്നു റാണയും കുടുംബാംഗങ്ങളും ചേര്‍ന്ന കമ്പനി നടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. ഒരു അന്വേഷണക്കമ്മീഷന്‍ ഇത് ശരിവെക്കുകയും ചെയ്‌തിരുന്നു.
- അഴിമതിയുമായി സന്ധിയുണ്ടാവില്ല എന്ന് സിദ്ദു നേരത്തെ പല വട്ടം പറഞ്ഞിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നത് സിദ്ദുവിനെ നിരാശനും കുപിതനുമാക്കി. ഏഴ് എം.എല്‍.എ.മാര്‍ റാണയെ ഉള്‍പ്പെടുത്തിയതിനെതിരെ സിദ്ദുവിന് പരാതി നല്‍കി.
- റാണ ഗുർജീത്തിന്റെ പ്രശ്നത്തിന് പുറമെ, ചന്നിയുടെ സമ്മർദം കാരണം സ്ഥാനമേറ്റെടുത്ത അരുണ ചൗധരി ഉൾപ്പെടെയുള്ള മറ്റ് പേരുകളോടും സിദ്ദുവിന് എതിർപ്പ് ഉണ്ടായിരുന്നു.
5 .പഞ്ചാബിലെ 33% വരുന്ന പട്ടികജാതി ജനസംഖ്യയിലെ ഏറ്റവും വലിയ വിഭാഗമായ മജാബി സമുദായത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം സിദ്ദു ആഗ്രഹിച്ചു. എന്നാൽ ദലിത് വിഭാഗമായ രാംദാസിയ സമുദായത്തിൽ നിന്നുള്ള ചന്നി മജാബി സമുദായത്തെ ക്യാബിനറ്റിൽ ഉൾപ്പെടുത്താൻ താല്പര്യപ്പെട്ടില്ല.
6 . അഡ്വക്കേറ്റ് ജനറൽ എപിഎസ് ഡിയോളിന്റെ നിയമനത്തിൽ സിദ്ദുവിന് അതൃപ്തി ഉണ്ടായിരുന്നു. സിദ്ദു ഉൾപ്പെടെയുള്ള വിമത പാർട്ടി നേതാക്കളുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മുൻ ഡി.ജി.പി സുമേദ് സിംഗ് സൈനിയുടെ അഭിഭാഷകനായിരുന്നു ഡിയോൾ.
സൈനിയെ കേസുകളിൽ നിന്നും രക്ഷിക്കാൻ ഡിയോൾ ശ്രമിച്ചത് സിദ്ദു പക്ഷത്തിനു വലിയ പ്രശ്നമായിരുന്നു.
ഉപമുഖ്യമന്ത്രിയായ സുഖ്ജീന്ദർ സിംഗ് രൺധാവയും സൈനി ഉൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉള്ളവർ ആയിരുന്നു. പക്ഷെ പരിഗണിക്കപ്പെട്ടില്ല.
7. മന്ത്രിമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് വിട്ടുനിന്ന സിദ്ദു തന്റെ അതൃപ്തി നേരത്തെ തന്നെ അറിയിച്ചിരുന്നു .പുതിയ മന്ത്രിമാർ ചുമതലയേൽക്കുമ്പോൾ അദ്ദേഹം ഹാജരായിരുന്നില്ല. മുഖ്യമന്ത്രി ചന്നി, സിദ്ദുവിനോട് പലതവണ അഭ്യർത്ഥിക്കുകയും പട്യാലയിലേക്ക് ഒരു ഹെലികോപ്ടർ അയക്കുകയും ചെയ്തുവെങ്കിലും സിദ്ദു വന്നില്ല.
(സോഴ്‌സ്- ദ വയര്‍)