ഓയൂരില്‍ ഇന്നലെ വൈകീട്ട് അജ്ഞാത സംഘം കാറില്‍ തട്ടിക്കൊണ്ടുപോയ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ അഭിഗേല്‍ സാറയ്ക്കു വേണ്ടി തിരച്ചില്‍ വ്യാപകം. പ്രതിയെന്നു സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി പുറത്തു വിട്ടു. എന്നാല്‍ തിരുവനന്തപുരത്ത് സംശയിച്ച് കസ്റ്റഡിയിലെടുത്ത മൂന്നു പേര്‍ക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലായെന്നാണ് പോലീസ് കരുതുന്നത്.
മോചനദ്രവ്യം ആവശ്യപ്പെടുന്നത് കേസ് അന്വേഷണം വഴി തെറ്റിക്കാനാണോയെന്നും സംശയമുണ്ട്.
അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് ദക്ഷണ മേഖല ഐജി സ്പർജൻകുമാർ പറഞ്ഞു. 4 ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്.
അഭിഗേൽ സാറ റെജിയെ ഇന്നലെ വൈകിട്ട് 4.45 യോടെയാണ് തട്ടി കൊണ്ട് പോയത്. വെള്ള നിറത്തിലുള്ള മാരുതി സിഫ്റ്റ് ഡിസയർ കാറിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് കരുതുന്നത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 4 അംഗ സംഘമാണ് സംഭവത്തിന് പിന്നിൽ. ഇതിനിടെ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടു തവണ കുട്ടിയുടെ വീട്ടിലേക്ക് ഫോണും വിളിച്ചു. ആദ്യം 5 ലക്ഷവും പിന്നീട് 10 ലക്ഷവും രൂപയാണ് ആവശ്യപ്പെട്ടത്. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ആദ്യം വിളിച്ച നമ്പർ പാരിപ്പള്ളിയിലെ കടയുടമയുടേത് ആണന്ന് കണ്ടെത്തി. കടയുടമയുടെ ഫോൺ വാങ്ങി വിളിച്ചത് സ്ത്രീയും പുരുഷനും ചേർന്ന് ആണെന്ന് കടയുടമ പറഞ്ഞു. ഇവർ പിന്നീട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ഓട്ടോറിക്ഷയിൽ കയറിപ്പോയി.
കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് സംശയിക്കുന്ന കാറിന്റെ നമ്പരും വ്യാജം എന്ന് പോലീസ് രാത്രിയോടെ കണ്ടെത്തി. കാറിൽ ഉപയോഗിച്ചിരിക്കുന്ന നമ്പർ ബൈക്കിന്റേത് ആണ് എന്ന് പോലീസ് പറഞ്ഞു..
ഇതിനിടെ കുട്ടിയെ 24ാം തീയതിയും തട്ടി കൊണ്ട് പോകാൻ ശ്രമം നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്ന് കുട്ടി മുത്തശിയോടൊപ്പമായിരുന്നതിനാൽ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇതോടെ സംഭവം ആസൂത്രിതമാണന്ന് തെളിഞ്ഞു.
തെക്കൻ ജില്ലകളിലെ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ചെറുതും വലുതുമായ എല്ലാ റോഡുകളിലും വാഹന പരിശോധന നടത്തി പെൺകുട്ടിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ കുട്ടിയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ച സാഹചര്യത്തിൽ, അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസിന് നിർദ്ദേശം നൽകി.
സംഭവത്തിൽ കുറ്റമറ്റതും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കാൻ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. പെൺകുട്ടിക്കായി പോലീസ് ഊർജിതമായി തിരച്ചിൽ നടത്തുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പിണറായി വിജയൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.