“പുരുഷനെക്കുറിച്ചുള്ള കേവല സങ്കൽപ്പമോ സ്ത്രീയെക്കുറിച്ചുള്ള സമ്പൂർണ്ണ സങ്കൽപ്പമോ” ഇല്ലെന്നും ലിംഗഭേദം ഒരാളുടെ ജനനേന്ദ്രിയത്തേക്കാൾ “വളരെ സങ്കീർണ്ണമാണ്” എന്നും സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു. സ്വവർഗ വിവാഹങ്ങൾ നിയമപരമായി സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളിൽ വാദം കേൾക്കവേ ആണ് സുപ്രീം കോടതി ഇങ്ങനെ പരാമർശിച്ചത്.
സ്പെഷ്യൽ മാരേജ് ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ “ജീവശാസ്ത്രപരമായ പുരുഷനും ജീവശാസ്ത്രപരമായ സ്ത്രീയും” തമ്മിലുള്ള ഭിന്നലിംഗ വിവാഹങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്ന കേന്ദ്രത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്. വാദം ബുധനാഴ്ചയും തുടരും.
സ്വവർഗ വിവാഹത്തിന് നിയമപരമായ സാധുത നൽകണമോ എന്ന് തീരുമാനിക്കാൻ ഭരണഘടനാപരമായി അനുവദനീയമായ ഏക ഇടം പാർലമെന്റാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ എങ്ങനെ തീരുമാനമെടുക്കണമെന്ന് കോടതിയോട് ആർക്കും പറയാനാകില്ലെന്നും ഹർജിക്കാരുടെ ഭാഗവും കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി .