ത്രിപുരയില്‍ അന്തിമ പോരാട്ടത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഫെബ്രുവരി 16-ന് പോളിങ് ബൂത്തിലെത്താനൊരുങ്ങുന്ന ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും പരമാവധി വോട്ടുകള്‍ നേടാനുള്ള തന്ത്രപരമായ വാഗ്ദാനങ്ങള്‍ ഇടം പിടിച്ചു. 2018-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടിരുന്ന ചില വാഗ്ദാനങ്ങളും ഇത്തവണ ഇടതു മുന്നണി മുന്നോട്ടു വെച്ചിരിക്കുന്നതായി മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നു. പിരിച്ചുവിട്ട 10,323 അധ്യാപകർക്ക് സ്ഥിരം ജോലി, ത്രിപുരയിൽ എയിംസ് പോലുള്ള ആശുപത്രി മുതലായവ ഇത്തരത്തിലുള്ളതാണ്. കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള കോമണ്‍ മിനിമം പരിപാടിയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കായി 81 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ഇടതുമുന്നണി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തുകയാണെങ്കിൽ, രാഷ്ട്രീയ അക്രമങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് ക്ഷേമം നൽകുമെന്നും തൊഴിലാളികളുടെയും കർഷകരുടെയും ക്ഷേമം ഉറപ്പാക്കുമെന്നും എൽഎഫ് വാഗ്ദാനം ചെയ്യുന്നു. തൊഴിൽ, വിദ്യാഭ്യാസം, കായികം, കല, സംസ്കാരം, സാമൂഹിക സുരക്ഷ എന്നിവയുടെ വ്യാപ്തി വിപുലീകരിക്കുക, തൊഴിലില്ലാത്ത യുവാക്കൾക്കും സർക്കാർ ജീവനക്കാർക്കും പ്രത്യേക സംരംഭങ്ങൾ ഏർപ്പെടുത്തുക, പൊതുജനാരോഗ്യ സംരക്ഷണം വർധിപ്പിക്കുക, എസ്സി, എസ്ടി, ഒബിസി, സ്ത്രീകൾ ഇവരെ ശാക്തീകരിക്കുക, അടിസ്ഥാന സൗകര്യ വികസനം, ലഹരി മയക്കുമരുന്ന് , അഴിമതി എന്നിവ നിർമാർജനം ചെയ്യുക എന്നിവയാണ് നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ.