സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയത്തിന്റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു . അഞ്ചു ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി.സഞ്ജയ് കുമാർ, പട്ന ഹൈക്കോടതി ജഡ്ജി അസാനുദ്ദീൻ അമാനുല്ല, അലഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 13നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, ഈ അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ നൽകിയത്. ഈ ശുപാർശയിൽ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി പലതവണ നീരസം പ്രകടിപ്പിക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തു.
കൊളീജിയം ശുപാര്‍ശകള്‍ വെച്ചു താമസിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി ശക്തമായ പ്രതികരണം നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ വിവാദ പ്രസ്താവനകള്‍ നടത്തി രംഗം വഷളാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.