ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കൊച്ചി പള്ളുരുത്തിയിലെ തറവാട്ടു വീട്ടിൽ പോലീസ് പരിശോധന നടത്തി. മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിലെ പോലീസ് സംഘമാണ് ഇന്ന് ഉച്ചയോടെ പരിശോധനക്കെത്തിയത്. തറവാട്ടു വീടിനോട് ചേർന്നുള്ള വാടക വീട്ടിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. എന്നാൽ ഈ വീട് അടച്ചിട്ട നിലയിലാണ്.
രണ്ടാഴ്ചയായി മകനേയും പേരക്കുട്ടിയേയും കണ്ടിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും കുട്ടിയുടെ കുടുംബം പോലീസിനോട് പറഞ്ഞു.
മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതായി പോലീസ് പറയുന്നു. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ചെന്നും മതവികാരം ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടെന്നും കേസിൽ അറസ്റ്റിലായ അൻസറിനെ കോടതിയിൽ ഹാജരാക്കിയ വേളയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അൻസാറാണ് കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിച്ചത്.
കുട്ടി വിളിച്ച മുദ്രാവാക്യത്തിൽ പ്രകോപനപരമായ രീതിയിലുള്ള വാക്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. മുസ്ലീം മതവികാരം ഇളക്കിവിട്ട് കലാപാഹ്വാനം ഇതിന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതരമത വിഭാഗങ്ങൾക്കിടയിൽ ആശങ്കയും ഭയവും ജനിപ്പിക്കുന്നതാണ് സംഭവമെന്നും പോലീസ് പറയുന്നു. കുട്ടിക്ക് ഇതിന് പരിശീലനം നൽകിയ മുഴുവൻ ആളുകളേയും കണ്ടെത്തേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കേസിൽ മൂന്നു പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.