ഭരണഘടനയുടെ 370- വകുപ്പ് റദ്ദാക്കിയതിനെ ശക്തമായി എതിർത്ത് വീട്ടു തടങ്കൽ ഉൾപ്പെടെ എണീറ്റു വാങ്ങിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുൻ മന്ത്രി ആഗാ റുഹുല്ല എന്നിവരെ ബാരാമുള്ള, ശ്രീനഗർ ലോക്സഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളാക്കി നാഷണൽ കോൺഫറൻസിന്റെ നിർണായക നീക്കം. ഫാറൂക്ക് അബ്ദുല്ലയാണ് പേരുകൾ പ്രഖ്യാപിച്ചത്. നാലും അഞ്ചും ഘട്ട വോട്ടെടുപ്പ് ആണ് ഇവിടെ നടക്കുക. 2019 ൽ എൻസിയുടെ അക്ബർ ലോൺ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാരാമുള്ളയിൽ വിജയിച്ചത്.
അനന്ത്നാഗ് ലോക്സഭാ സീറ്റിൽ നിന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മെഹബൂബ മുഫ്തിക്കും ഗുലാം നബി ആസാദിനും ശേഷം മത്സര രംഗത്ത് എത്തുന്ന മൂന്നാമത്തെ മുൻ മുഖ്യമന്ത്രിയാണ് ഒമർ അബ്ദുള്ള. ജമ്മു കശ്മീരിലെ അഞ്ച് ലോക്സഭാ സീറ്റുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് നാഷണൽ കോൺഫറൻസ് മത്സരിക്കുന്നത്.
വടക്കൻ കശ്മീരിൽ (ബാരാമുള്ള) നിന്ന് താൻ മത്സരിക്കുന്നത് ബിജെപിയും കേന്ദ്രവും അവരുടെ എല്ലാ വിഭവങ്ങളും അവിടെ ഉപയോഗിക്കുന്നതിനാലാണെന്നു ഒമർ പറഞ്ഞു. “വടക്കൻ കശ്മീരിൽ ഈ ശക്തികളെ പരാജയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.”– ബാരാമുള്ള സീറ്റിൽ മത്സരിക്കുന്ന മുൻ മന്ത്രി സജാദ് ലോണിന്റെ പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
ഫാറൂഖ് അബ്ദുള്ളയ്ക്ക് പകരം ശ്രീനഗറിൽ നിന്ന് നാഷണൽ കോൺഫറൻസ് നിർത്തിയ റുഹുല്ലയുടെ സ്ഥാനാർത്ഥിത്വം മികച്ച നീക്കം ആയാണ് ആയി കണക്കാക്കപ്പെടുന്നത്.