ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി കഴിഞ്ഞ മാസം ഉൽപ്പാദന ലൈസൻസ് സസ്പെൻഡ് ചെയ്ത പതഞ്ജലി ആയുർവേദ് ലിമിറ്റഡിൻ്റെ 14 ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിയോ എന്ന് സുപ്രീം കോടതി ചൊവ്വാഴ്ച ചോദിച്ചു. “നിങ്ങളുടെ സ്റ്റോക്കിസ്റ്റുകൾ അവ സൂക്ഷിക്കുന്നതും വിൽക്കുന്നതും നിർത്തിയെന്നതും ശരിയാണോ?” അത് പരിശോധിച്ച് സത്യവാങ്മൂലം നൽകണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബൽബീർ സിംഗ് വിൽപന നിർത്തിയതായി അറിയിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നും സിംഗ് ബെഞ്ചിനെ അറിയിച്ചു. ഈ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന ചാനലുകൾക്ക് സ്ഥാപനം കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതഞ്ജലി ആയുർവേദ് ലിമിറ്റഡിൻ്റെ 14 ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസ് കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
“ഈ ഉൽപ്പന്നങ്ങൾ ഇപ്പോഴും വിപണിയിൽ ലഭ്യമാണോ എന്ന് നിങ്ങൾ പരിശോധിച്ചോ?” ബെഞ്ച് ചോദിച്ചു. സ്റ്റോക്കുകളുടെ കണക്കെടുപ്പ് നടത്തുകയാണെന്നും സത്യവാങ്മൂലത്തിൽ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. മുൻകാലങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന് അതോറിറ്റി നിരുപാധികം ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ “നിങ്ങൾ സത്യസന്ധത പുലർത്തണം” എന്ന് ബെഞ്ച് നിരീക്ഷിച്ചു.
പതഞ്ജലി ആയുർവേദ് ലിമിറ്റഡ്, ബാലകൃഷ്ണ, രാംദേവ് എന്നിവർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ലൈസൻസ് സസ്പെൻഡ് ചെയ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതിനുമുള്ള നടപടികൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ സമയം തേടി. സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
യോഗയിലും ആയുർവേദത്തിലും രാംദേവിന് തൻ്റേതായ സംഭാവനയുണ്ടെന്ന് കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത രാംദേവിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചു പറഞ്ഞു. “അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിൽ യോഗ എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തിയത് അദ്ദേഹത്തിൻ്റെയും ടീമിൻ്റെയും പ്രധാന സംഭാവനയാണ്.”– തുഷാർ മേത്ത പറഞ്ഞു.
എന്നാൽ പതഞ്ജലി ആയുർവേദ് ലിമിറ്റഡിൻ്റെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം മറ്റൊരു വിഷയമാണെന്ന് ജസ്റ്റിസ് കോഹ്‌ലി പറഞ്ഞു. രാംദേവിന് ധാരാളം അനുയായികളുണ്ടെന്നും ആളുകൾ അന്ധമായി അദ്ദേഹത്തെ പിന്തുടരുന്നുവെന്നു ജസ്റ്റിസ് അമാനുല്ല നിരീക്ഷിച്ചു പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യത്തിൽ അധികാരികൾക്ക് കൂടുതൽ ഉത്തരവാദിത്തബോധം ഉണ്ടായിരിക്കണമെന്ന് ബെഞ്ച് പറഞ്ഞു.