ലോക്‌സഭാ സീറ്റ് വിഭജനത്തര്‍ക്കത്തെത്തുടര്‍ന്ന് പരുങ്ങലിലായ സമാജ് വാദി പാര്‍ടി-കോണ്‍ഗ്രസ് സഖ്യത്തിന് ഊര്‍ജ്ജം നല്‍കി ആ ഒരു വിളി എത്തിയത് മഞ്ഞുരുകലിലേക്കാണ് നയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബുധനാഴ്ച രാവിലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി സംസാരിച്ചതാണ് വഴിത്തിരിവായത്. കോണ്‍ഗ്രസിന് എസ്.പി. വാഗ്ദാനം ചെയ്തത് 17 സീറ്റുകള്‍ ആയിരുന്നു. 18 സീറ്റ് എങ്കിലും തരണമെന്നതായിരുന്നു കോണ്‍ഗ്രസ് ഡിമാന്‍ഡ്. ഇത് അംഗീകരിക്കപ്പെടാതിരുന്നതോടെ സഖ്യനീക്കം നിലച്ചിരുന്നു.
എന്നാല്‍ 17 സീറ്റുകള്‍ അംഗീകരിച്ചു കൊണ്ട് ചില വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ പകരം നല്‍കാന്‍ പ്രിയങ്കയുമായുള്ള ചര്‍ച്ചയില്‍ എസ്.പി. സമ്മതിച്ചതോടെയാണ് മഞ്ഞുരുകിയത്. സീറ്റുകളുടെ എണ്ണത്തിലല്ല പകരം വിജയിക്കാവുന്ന സീറ്റുകള്‍ കിട്ടുക എന്നതാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കുകയും ചെയ്തു.
സീറ്റ് വിഭജനം സംബന്ധിച്ച് പ്രിയങ്കാ ഗാന്ധിയും അഖിലേഷ് യാദവും ഫോണിൽ ദീർഘനേരം ചർച്ച നടത്തിയെന്നും കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിക്കുന്ന 17 സീറ്റുകൾ വിട്ടുനൽകാൻ പ്രിയങ്ക ആവശ്യപ്പെട്ടെന്നും റിപോർട്ടുകൾ പറയുന്നു.
കോൺഗ്രസിന് ശക്തമായ അടിത്തറയില്ലാത്ത സീറ്റുകളാണ് തുടക്കത്തിൽ എസ്പി വാഗ്ദാനം ചെയ്തത്. എസ്പി അനുവദിക്കുന്ന ജലൗൺ, ബാഗ്പത് ലോക്‌സഭാ സീറ്റുകൾക്ക് പകരമായി അംരോഹയും ബരാബങ്കിയും നൽകാൻ പ്രിയങ്കാ ഗാന്ധി അഖിലേഷിനോട് അഭ്യർത്ഥിച്ചു. മത്സരിക്കാൻ കൂടുതൽ സീറ്റുകൾ എന്നതല്ല, മറിച്ച് ഉള്ള സീറ്റുകളുടെ വിജയത്തെക്കുറിച്ചാണ് കോൺഗ്രസ് ഊന്നിപ്പറഞ്ഞത് .”– ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി.
17 സീറ്റുകൾ എന്ന പാർട്ടിയുടെ അന്തിമ ഓഫർ അംഗീകരിക്കണമെന്ന സമാജ്‌വാദി പാർട്ടിയുടെ സന്ദേശത്തിന് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലായിരുന്ന കോൺഗ്രസിൽ കാര്യങ്ങൾ ചടുലമായി നീങ്ങാൻ തുടങ്ങി. സീറ്റ് വിഭജന സമിതിക്കുള്ളിലെ ചർച്ചകൾക്ക് പുറമെ ഇരു പാർട്ടികളിലെയും നേതാക്കൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്തു. കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതായി പിസിസി പ്രസിഡണ്ട് സല്‍മാന്‍ ഖുര്‍ഷിദ് പ്രസ്താവിച്ചു. അന്തിമ റിപ്പോര്‍ട്ട് ഉന്നത നേതൃത്വത്തിന് നല്‍കിയതായും അദ്ദേഹം പറഞ്ഞു.