ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം മാത്രമാണ് പ്രതീക്ഷയെന്നത് പരോക്ഷമായി സമ്മതിച്ചുകൊണ്ട് പാര്‍ലമെന്റില്‍ നല്ല പ്രാതിനിധ്യം ലഭിക്കാനായി കേരളത്തില്‍ ദേശീയതലത്തിലുള്ള നേതാക്കളെ തന്നെ രംഗത്തിറക്കി സിപിഎം. ഒരു പൊളിറ്റ് ബ്യൂറോ അംഗം, മന്ത്രി ഉള്‍പ്പെടെ 4 എംഎല്‍എമാര്‍, നാല് കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ എന്നവരെ പാര്‍ടി മല്‍സരത്തിനിറക്കിയെന്നാണ് പുറത്തു വന്നിരിക്കുന്ന പട്ടിക നോക്കിയാല്‍ മനസ്സിലാവുന്നത്.
മൂന്ന് ജില്ലാ സെക്രട്ടറിമാരെയാണ് പാര്‍ടി ചുമതലയില്‍ നിന്നും മാറ്റി മല്‍സര ഗോദയില്‍ ഇറക്കുന്നത്. പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗീകരിച്ചാലേ പട്ടിക അന്തിമമാകൂ എങ്കിലും കേരളത്തിലെ വിജയസാധ്യത സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിലെ ആശങ്കകളാണ് മുതിര്‍ന്നവരും വലിയ പോപ്പുലാരിറ്റിയുള്ളവരുമായ നേതാക്കളെ തന്നെ ഇറക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ്, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ എന്നിവരെ രംഗത്തിറക്കിയത് വാശിയേറിയ പോരാട്ടത്തിനാണ്. വർക്കല എംഎൽഎയാണു വി.ജോയ്. എം.മുകേഷും കെ.കെ.ശൈലജയുമാണു മത്സരിക്കുന്ന മറ്റു രണ്ട് എംഎൽഎമാർ. കെ.കെ.ശൈലജ, ടി.എം.തോമസ് ഐസക്, എളമരം കരീം, കെ.രാധാകൃഷ്ണൻ എന്നിവർ കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്.
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ തവനൂർ, പൊന്നാനി, തൃത്താല, താനൂർ നിയമസഭാ മണ്ഡലങ്ങൾ സിപിഎമ്മിന്റെ കയ്യിലാണ് . മുസ്‌ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയെ രംഗത്തിറക്കി ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കിയാൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണു സിപിഎം. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർത്തിയതിനു പുറത്താക്കപ്പെട്ട നേതാവാണു ഹംസ. നേരത്തെ പൊന്നാനിയിൽ സ്വതന്ത്രരെ പരീക്ഷിച്ച പാർട്ടി ആളാണ് സിപിഎം. ഹുസൈൻ രണ്ടത്താണിയെയും വി.അബ്ദുറഹിമാനെയും മത്സരിപ്പിച്ചു. പക്ഷെ ജയിച്ചില്ല.