കർഷകർ നടത്തുന്ന ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവെക്കുന്നു. പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ തലവനും കർഷക നേതാവുമായ സർവാൻ സിംഗ് പന്ദേർ പത്രസമ്മേളനത്തിൽ ഇത് പ്രഖ്യാപിച്ചു.
ഖനൗരി അതിർത്തിയിൽ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ 24കാരനായ ശുഭ് കരൺ സിങ് എന്ന യുവ കർഷകൻ മരിച്ചതോടെ പ്രതിഷേധം കണക്കുകയായിരുന്നു. കണ്ണീർവാതക ഷെൽ തലയിൽ വീണാണ് ശുഭ് കരൺ മരിച്ചതെന്നാണു കർഷകർ പറയുന്നത്. കർഷകർ ദത്ത സിംഗ്-ഖനൗരി അതിർത്തി പോയിൻ്റിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വളയുകയും മുളകുപൊടി കലർത്തിയ വൈക്കോൽ കത്തിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ കുറഞ്ഞത് 12 പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ഷകര്‍ കല്ലും വടിയുമായി ആക്രമണം നടത്തിയതായും പറയുന്നു. തുടര്‍ന്നാണ് ഡല്‍ഹി ചലോ മാര്‍ച്ച് മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തില്‍ ഒരു സാവകാശം എടുക്കാന്‍ കര്‍ഷകസംഘടനകള്‍ തയ്യാറായത് എന്നാണ് വിവരം.
ഖനൗരി അതിർത്തിയിൽ 12 പ്രതിഷേധക്കാർക്കും പരിക്കേറ്റതായി കർഷക നേതാക്കൾ പറഞ്ഞു. 12 പേരിൽ രണ്ട് കർഷകരുടെ നില ഗുരുതരമാണെന്നും അവർ പറഞ്ഞു.
ഫെബ്രുവരി 13 മുതൽ നടക്കുന്ന പ്രതിഷേധത്തിൻ്റെ വൻ തീവ്രതയാണ് സംഘർഷത്തിന് കാരണമായത്. കര്‍ഷകസമരത്തിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം കര്‍ഷകരില്‍ വലിയ പ്രകോപനമാണുണ്ടാക്കിയിട്ടുള്ളത്. സമാധാനപരമായ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറാന്‍ ഇടയുണ്ടെന്ന സൂചനകള്‍ കണ്ടുതുടങ്ങിയതാണ് പെട്ടെന്ന് കര്‍ഷകമാര്‍ച്ച് നിര്‍ത്തിവെക്കാന്‍ സംഘടനകള്‍ തീരുമാനിച്ചതെന്നാണ് പറയുന്നത്.
കനത്ത പോലീസ് സാന്നിധ്യം മൂലം കഴിഞ്ഞയാഴ്ച പഞ്ചാബ്-ഹരിയാന അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ഗ്യാസ് മാസ്കുകളും മറ്റും ധരിച്ച കർഷകർ സുരക്ഷാ സേനയെ നേരിടാനും ബാരിക്കേഡുകൾ ഭേദിക്കാനും തയ്യാറെടുക്കുകയായിരുന്നു . പോലീസിനെ പിന്തിരിപ്പിക്കാനാണ് മുളകുപൊടി വിതറിയ വൈക്കോൽ കർഷകർ കത്തിച്ചത്.
അന്തർസംസ്ഥാന അതിർത്തിയിൽ നിന്ന് ബുൾഡോസറുകളും മണ്ണുമാന്തി ഉപകരണങ്ങളും പിടിച്ചെടുക്കാൻ ഹരിയാന പോലീസ് പഞ്ചാബ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.