മാനന്തവാടിക്കടുത്ത കുറുവ ദ്വീപില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയിലെത്തിയ നാട്ടുകാര്‍ തുടക്കം കുറിച്ച വന്‍ ആള്‍ക്കൂട്ട പ്രതിഷേധത്തില്‍ മുങ്ങി നഗരം. ജനത്തിനു നേരെ പൊലീസ് ലാത്തി വീശുകയും പൊലീസിനു നേരെ ജനക്കൂട്ടം കല്ലും കുപ്പിയും എറിയുകയും ചെയ്തു. സ്ഥലത്തെത്തിയ എം.എല്‍.എ.മാരെയും ജനം കയ്യേറ്റം ചെയ്തു. എം.എല്‍.എ.മാര്‍ക്കു നേരെ വെള്ളക്കുപ്പികള്‍ എറിഞ്ഞ് ജനം രോഷം പ്രകടമാക്കി. ടി.സിദ്ദിഖ് എം.എല്‍.എ.യെക്കെതിരെ ജനം പ്രതികരിച്ചു. ചിലര്‍ ജനക്കൂട്ടത്തില്‍ നുഴഞ്ഞു കയറിയെന്നാണ് സിദ്ദിഖ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
പൊലീസ് ഗോബാക്ക് വിളികളും മുഴങ്ങി. ഭ്രാന്തമായി പ്രതിഷേധിച്ചവരില്‍ ധാരാളം സ്ത്രീകളും പ്രത്യേകിച്ച് യുവതികള്‍ ഉണ്ടായിരുന്നുവെന്നത് വേറിട്ട കാഴ്ചയായി. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിലാണ് ജനം തിങ്ങിനിറഞ്ഞ് പ്രതിഷേധം നടത്തിയത്.
കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ഉടൻ തന്നെ നഷ്ടപരിഹാരമായി നൽകുക, പോളിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകുക, കുട്ടിയുടെ ഉപരിപഠനത്തിന്റെ ചെലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കുക, കുടുംബത്തിന്റെ ലോൺ ഉൾപ്പെടെയുള്ള ബാദ്ധ്യതകളും സർക്കാർ ഏറ്റെടുക്കുക, പ്രശ്നമുണ്ടാക്കുന്ന ആനയെ കണ്ടെത്തി മയക്കുവെടി വച്ച് കൊണ്ടുപോകുക തുടങ്ങി പത്ത് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.
ജനങ്ങൾ ആവശ്യപ്പെട്ട പത്ത് ആവശ്യങ്ങളും അംഗീകരിച്ചു. എന്നാൽ, ഈ വിവരം പറയാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. പല തവണ ഇതുപോലെ പറഞ്ഞു, നടപടിയാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്നാണ് ഇവർ അക്രമാസക്തരായത്. മൃതദേഹം മാറ്റാന്‍ ജനം തയ്യാറായില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കൊണ്ടുവന്ന മൃതദേഹം സുരക്ഷിതമായി ഉടനെ മാറ്റിയില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ല. ഇത് ആവശ്യപ്പെട്ട എം.എല്‍.എ.മാര്‍ക്കും പ്രതിഷേധച്ചൂടി നേരിടേണ്ടിവന്നു. ഒടുവില്‍ പൊലീസ് നിര്‍ബന്ധപൂര്‍വ്വം ബലം പ്രയോഗിച്ച് മൃതദേഹം പോളിന്റെ വീട്ടിലേക്കു മാറ്റുകയായിരുന്നു.
രാഷ്ട്രീയേതരമായി തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നേതാക്കള്‍ ആരും ഉണ്ടായിരുന്നില്ല. നേതാക്കളുടെ നേതൃത്വത്തിലുമായിരുന്നില്ല പ്രതിഷേധം. കഴിഞ്ഞ ദിവസം കടുവ കൊന്ന പശുവിന്റെ ശരീരം ഇതിനിടെ ഒരു വിഭാഗം കൊണ്ടു വന്ന് ജീപ്പിനു മുന്നില്‍ കെട്ടിത്തൂക്കി പ്രതിഷേധിക്കുകയും ചെയ്തു.
വനം വകുപ്പിന്റെ വാഹനം തടഞ്ഞ് റീത്ത് വെക്കുകയും ചെയ്തു. മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കണമെന്ന ആവശ്യവും ജനങ്ങള്‍ ഉന്നയിക്കുന്നു.
പോളിന്റെ മരണത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കാന്‍ പുല്‍പ്പള്ളിയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനമെടുത്തിട്ടുണ്ട്. അടിയന്തിരമായി 11 ലക്ഷം രൂപ കൈമാറും. ഇതില്‍ ഒരു ലക്ഷം ഇന്‍ഷുറന്‍സ് തുകയാണ്.